തിരുവനന്തപുരം: എ കെ ശശീന്ദ്രനെ ഫോണ്‍വിളി വിവാദത്തില്‍ കുടുക്കിയ ചാനല്‍ മേധാവിയടക്കം ഏഴുപേര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെയാണ് ഇവര്‍ ഓഫിസിലെത്തിയത്. ഇനിയും മൂന്നുപേര്‍ ഹാജരാകാനുണ്ട്.
ചാനല്‍ മേധാവി അജിത്ത് കുമാര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളാണ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരില്‍ നിന്നും മൊഴിയെടുത്തുവരികയാണ്. അതേസമയം ചാനലില്‍ നിന്നും രാജിവെച്ച മാധ്യമപ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴിയെടുത്തേക്കും.
പ്രതികളുടെ അറസ്റ്റ് തടയാനാവില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. അതുവരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി പരിഗണിച്ചില്ല. അതേസമയം നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരായിട്ടില്ലെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ഇത് പ്രതികള്‍ നിയമം അനുസരിക്കുന്നില്ല എന്നുള്ളതിന് തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം അന്വേഷണസംഘത്തിന് മുന്നില്‍ എത്തുന്നതിന് മുന്‍പായി തന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും മോഷണം പോയെന്ന് കാണിച്ച് ചാനല്‍മേധാവി അജിത്ത്കുമാര്‍ ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘം ഇന്നലെയും ഓഫിസില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും സീല്‍ ചെയ്‌തെടുത്ത കംപ്യൂട്ടറും മറ്റുരേഖകളും ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും. ചാനലില്‍ നിന്നും രാജിവെച്ച രണ്ടു മാധ്യമപ്രവര്‍ത്തകരുടെയും എ.കെ ശശീന്ദ്രന്റെയും മൊഴികള്‍ ഇന്നു രേഖപ്പെടുത്തുമെന്നാണ് വിവരങ്ങള്‍.
കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ഒരു യുവതിയുമായി നടത്തിയ അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് ചാനല്‍ ലോഞ്ചിന്റെ ഭാഗമായി പുറത്തുവിടുകയായിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. സഹായത്തിനായി തന്നെ സമീപിച്ച വീട്ടമ്മയോട് മന്ത്രി മോശമായി പെരുമാറിയെന്ന തരത്തിലായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഇതില്‍ അവര്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവം വന്‍ വിവാദമായതോടെ ഇത് സ്റ്റിംഗ് ഓപ്പറേഷനാണെന്ന് ചാനലിന് തുറന്ന് സമ്മതിക്കേണ്ടി വന്നിരുന്നു.
Discussion about this post