കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ്-സിപിഎം ധാരണ. കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പിന്തുണയ്ക്കും. കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയിലേക്ക് നീങ്ങുന്നു എന്ന പ്രചാരണത്തിനു പിന്നാലെയാണ് ഈ നടപടി. കോട്ടയം ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ചേര്‍ന്നാണ് ഭരണം നടത്തിയിരുന്നത്. സഖറിയാസ് കുതിരവേലിയാണ് കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി. മാണിയെ പുറത്തുനിന്നു പിന്തുണക്കാനാണ് സി.പി.എം തീരുമാനം.
അതേസമയം കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഈ നടപടിയോട് താല്‍പര്യമില്ലെന്നാണ് സൂചന. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് കേരള കോൺഗ്രസ് എമ്മിനെ പിന്തുണക്കാൻ സി.പി.എം തയാറായിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ പാർട്ടി ചെയർമാൻ കെ.എം.മാണി തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന് പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടിയന്തരമായി ചേർന്ന് മാണിയെ പിന്തുണക്കാൻ തീരുമാനിച്ചത്. കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക് ചേക്കേറുന്നതിനുള്ള ആദ്യപടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പുതിയ നീക്കത്തെ കാണുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ഏഴ് അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിനുള്ളത്. ഇതിൽ ആറ് പേരും സി.പി.എം അംഗങ്ങളാണ്. എന്നാൽ കേരള കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കേണ്ടതില്ലെന്നാണ് സി.പി.ഐ തീരുമാനം. ഒരംഗം മാത്രമാണ് സി.പി.ഐക്കുള്ളത്.
കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡി.സി.സി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതാണ് പുതിയ രാഷ്ടീയ നീക്കങ്ങൾക്ക് തുടക്കമായത്. കേരള കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യു.ഡി.എഫ് രണ്ടര വർഷത്തിന് ശേഷം പ്രസിഡന്‍റ് പദവി മാണി വിഭാഗത്തിന് നൽകുമെന്നായിരുന്നു ധാരണ. പിന്നീട് യു.ഡി.എഫ് ബന്ധം കേരള കോൺഗ്രസ് അവസാനിപ്പിച്ചെങ്കിലും ജില്ലാ പഞ്ചായത്തിൽ സീറ്റിൽ നേരത്തെയുള്ള ധാരണ തുടരുകയായിരുന്നു. അതിനിടെയാണ് ജോഷി ഫിലിപ്പ് ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വെച്ചത്.
Discussion about this post