കശ്മീർ : നൂറു ഉത്പന്നങ്ങളെ പൂർണമായും ജി. എസ് . ടിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനമായി. ഇന്ന് കശ്മീരിൽ ആരംഭിച്ച ജി. എസ് . ടി കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയിലെത്തിയത്. ഈ ലിസ്റ്റ് ഇനിയും ഉയരാൻ സാധ്യതയുള്ളതായിട്ടാണ് സൂചന.
ഓരോ സംസ്ഥാനവും അവരവർക്കു താല്പര്യമുള്ള സാധനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കാൻ സമ്മർദം ചെലുത്തുകയാണ്. അതുകൊണ്ടു നാളെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. എല്ലാ സംസ്ഥാനങ്ങളോടും ഇത്തരം ഉല്‍പന്നങ്ങളുടെ എണ്ണം പരമാവധി ചുരുക്കണമെന്നു ധനമന്ത്രി അരുൺ ജെയ്‌റ്റിലി ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി 300 ഉത്പന്നങ്ങളെ മാത്രമേ ജി. എസ് . ടിയിൽ നിന്ന് ഒഴിവാക്കാനാകൂ – അദ്ദേഹം പറഞ്ഞു.
അതേസമയം തീരുമാനമായ ഉത്പന്നങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിട്ടില്ല. എന്നാൽ അവശ്യ ഭക്ഷ്യ സാധനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കാൻ കൗൺസിൽ യോഗത്തിൽ ധാരണയായിട്ടുണ്ട്. പാൽ, പച്ചക്കറികൾ, മൽസ്യം, മാംസം, ധാന്യങ്ങൾ, പഴവര്‍ഗങ്ങൾ തുടങ്ങിയ സാധനങ്ങൾക്ക് നികുതി ഉണ്ടാകില്ല.
ഷേർ- കശ്മീരിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ നികുതി ഒഴിവാക്കുന്ന 80 ശതമാനം ഉത്പന്നങ്ങളുടെയും കാര്യത്തിൽ ധനമന്ത്രിമാർക്കിടയിൽ അഭിപ്രായ സമന്വയം ഉണ്ടായിട്ടുണ്ട്. എന്നാൽ പായ്ക്ക് ചെയ്ത ഭക്ഷ്യ സാധനങ്ങളുടെ കാര്യത്തിലാണ് പ്രധാനമായും തർക്കം തുടരുന്നത്.
കശ്മീർ ഉൾപ്പടെ 12 സംസ്ഥാനങ്ങൾ കരകൗശല ഉത്പന്നങ്ങളെ ജി. എസ് . ടിയിൽ നിന്ന് ഒഴിവാക്കണമെന്നു ആവശ്യപെട്ടിട്ടുണ്ട്. സമുദ്ര തീര സംസ്ഥാനങ്ങൾ മൽസ്യ ബന്ധന വലയെ നികുതി ഒഴിവുള്ള സാധനങ്ങളുടെ പട്ടികയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരുത്തി, പട്ടു നൂൽ, പൂജ സാധനങ്ങൾ എന്നിവയെ ഒഴിവാക്കണമെന്നാണ് ഉത്തർ പ്രദേശ് ആവശ്യപ്പെടുന്നത്. തങ്ങളുടെ സംസ്ഥാനക്കാർക്കു പ്രിയപ്പെട്ട ഉല്‍പന്നങ്ങളുടെ നികുതി ഒഴിവാക്കാനാണ് ഓരോ സംസ്ഥാന മന്ത്രിമാരുടെയും സമ്മർദം. ഇതാണ് സമവായത്തിൽ എത്തുന്നതിന് തടസ്സമാകുന്നത്. കനത്ത സുരക്ഷാ വലയത്തിൽ നടക്കുന്ന യോഗം വ്യാഴാഴ്ച സമാപിക്കും.
Discussion about this post