ഡൽഹി: അയോദ്ധ്യ കേസിൽ എൽ.കെ അദ്വാനിയും ഉമാ ഭാരതിയും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളോട് കോടതിയിൽ ഹാജരാകണമെന്ന് സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവ്. അദ്വാനി, ഉമാ ഭാരതി, വിനയ് കത്യാർ എന്നിവരും കേസിലുൾപ്പെട്ട മറ്റ് ബി.ജെ.പി നേതാക്കളും വെള്ളിയാഴ്ച കോടതിക്കു മുന്നിൽ ഹാജരാകണമെന്നാണ് ഉത്തരവ്.
അതേസമയം, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര് നേരത്തെ അപേക്ഷ നൽകിയിരുന്നു. ഇവർക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ സുപ്രീംകോടതി കഴിഞ്ഞമാസം നിർദേശം നൽകിയിരുന്നു. ഇതിനു പിറകെയാണ് കേസിൽ വാദം കേൾക്കുന്ന പ്രത്യേക സി.ബി.ഐ കോടതി പുതിയ വകുപ്പുകൾ കൂടി ചേർക്കാൻ ഒരുങ്ങുന്നത്.
ബുധനാഴ്ച വാദം കേൾക്കൽ പുനരാരംഭിച്ച കോടതി ശിവസേന എം.പി സതീഷ് പ്രധാന് ജാമ്യം അനുവദിച്ചു. കോടതിയിൽ കീഴടങ്ങിയ പ്രധാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ശേഷമാണ് ജാമ്യം നൽകിയത്. ശനിയാഴ്ചയും തിങ്കളാഴ്ചയും ഹാജരാകാതിരുന്ന ശിവസേന നേതാവ് ബുധനാഴ്ച കീഴടങ്ങിയ ഉടൻ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് നടപടി. മഹാരാഷ്ട്രയിലെ താനെ നഗരസഭ മുൻ മേയറായ പ്രധാൻ 1992നുശേഷം രണ്ടുതവണ രാജ്യസഭയിലും പാർട്ടിയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
Discussion about this post