ഡല്‍ഹി: വിവാദമദ്യവ്യവസായി വിജയ് മല്യയുടേതായി 20 കടലാസ് കമ്പനികളുള്ളതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഐ.ഡി.ബി.ഐ. ബാങ്കിന്റെ വായ്പ തിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മല്യയ്ക്ക് സ്വന്തം ജീവനക്കാരുടെയും അടുപ്പക്കാരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത കടലാസുകമ്പനികളുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്. പലരുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കമ്പനികള്‍ മുഖേന ഓഹരികളായും കമ്പനികളില്‍ നിന്നായും കോടിക്കണക്കിന് സ്വത്ത് മല്യയുടെ കൈവശമുള്ളതായി കുറ്റപത്രത്തില്‍ പറയുന്നു.
മല്യ പരോക്ഷമായി നിയന്ത്രിക്കുന്ന ഈ കമ്പനികളുടേത് സങ്കീര്‍ണമായ ശൃംഖലയാണ്. തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും വിരമിച്ച ജീവനക്കാരുടെയും പേരിലാണ് ഈ വ്യാജ കമ്പനികളുള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഈ കമ്പനികളുടെ മറ്റു വിശദാംശങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകത്തിലെ കൂര്‍ഗ്ഗിലുള്ള കാപ്പിത്തോട്ടവും ബംഗളൂരുവിലുള്ള മറ്റു ആസ്തികളും മഹാരാഷ്ട്രയിലെ അലിബാഗിലുള്ള 100 കോടിയുടെ ഫാംഹൗസും കള്ളപ്പണ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതായും അന്വേഷണ സംഘം വ്യക്തമാക്കി. മല്യയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍പ് 9,600 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
വായ്പയെടുക്കാനായി ഐഡിബിഐ ബാങ്കില്‍ സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചിരിക്കുന്നതു കൂടാതെ 1,760 കോടിയുടെ ആസ്തിയാണ് വിവിധ കമ്പനികളിലായി മല്യയ്ക്കുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഈ സ്വത്തുവകകള്‍ ബാങ്ക് വായ്പക്കുള്ള ഈടായി കാണിച്ചിട്ടുമില്ല. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വായ്പയും പലിശയും സഹിതം ഏകദേശം 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കമുള്ള ബാങ്കുകളില്‍ ഒമ്പതിനായിരം കോടി രൂപയോളം വായ്പാകുടിശ്ശിക വരുത്തിയ മല്യനിയമനടപടികള്‍ നേരിടുന്നതിനിടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിന് ബ്രിട്ടനിലേക്ക് കടന്നിരുന്നു.
Discussion about this post