കാക്കനാട്: മാൻഹോളിൽ ഇതര സംസ്ഥാനക്കാർക്കായി സ്വന്തം ജീവന് വെടിഞ്ഞ നൗഷാദിന്റെ നാടാണ് കേരളമെന്നും മുരുകന്റെ ജീവനെടുത്ത നാടെന്ന ദുഷ്പേരു മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികൾ തോറും മുട്ടി വിളിച്ചിട്ടും കനിവു കിട്ടാതെ ആംബുലൻസിൽ മരിച്ച മുരുകൻ എല്ലാവരുടെയും കണ്ണു തുറപ്പിച്ചു. ഇതേ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന രോഗിയെ സാമ്പത്തിക സ്ഥിതി നോക്കി പരിചരിക്കുന്ന രീതി അരുത്. സ്വകാര്യ, സർക്കാർ ആശുപത്രികൾ രോഗികളോടു വ്യത്യസ്ത നിലപാടു പുലർത്തുന്നത് അംഗീകരിക്കാനാകില്ല. സ്വകാര്യ ആശുപത്രികളിലെ ചികിൽസകൾക്കു നിശ്ചിത തുക ഏർപ്പെടുത്താനാകുമോയെന്നു സർക്കാർ പരിശോധിക്കും. രോഗീ സൗഹൃദ ആശുപത്രികളാണ് ഉയർന്നുവരേണ്ടത്. സഹകരണ മേഖല ഇതിനു ശ്രമിക്കണം. സർക്കാർ ആശുപത്രികളെ മികവുറ്റതാക്കാൻ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ആശുപത്രി ചെയർമാൻ ഡോ. എം.പി. സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു.
പി.ടി. തോമസ് എംഎൽഎ, കലക്ടർ മുഹമ്മദ് സഫിറുല്ല, തൃക്കാക്കര നഗരസഭാധ്യക്ഷ കെ.കെ. നീനു, സ്ഥിരം സമിതി അധ്യക്ഷ ഷബ്ന മെഹറലി, കൗൺസിലർ രഞ്ജിനി ഉണ്ണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഐ. മുഹമ്മദാലി, സിപിഎം ഏരിയാ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ, എം.ഇ. ഹസൈനാർ, കെ. മോഹനൻ, എം.എം. അബ്ബാസ്, എം. എബ്രഹാം, പി.പി. അലിയാർ, എം.എസ്. ലൈല, സോണി കോമത്ത്, സലിം കുന്നുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post