കോട്ടയം: കോട്ടയം മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോൻ ജോർജിന്റെ സ്ഥാപനത്തിന് മുൻപിൽ പ്ലാവ് കരിഞ്ഞതിന്റെ പേരിൽ പരിസ്ഥിതി പ്രവർത്തകരുടെ സമരം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു പ്രൊഫ. കുസുമം ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തിന്റെ സ്ഥാപനത്തിന് മുൻപിൽ തടിച്ച് കൂടിയത്. പ്രതിഷേധം ആസൂത്രിതമാണെന്ന് ഷാജി മോൻ പ്രതികരിച്ചു.
ഷാജിമോന്റെ സ്ഥാപനത്തിന്റെ മുൻപിലായി വലിയ പ്ലാവ് ഉണ്ട്. അടുത്തിടെ ഇത് കരിഞ്ഞിരുന്നു. ഇത് ഷാജിമോൻ മനപ്പൂർവ്വം കരിച്ചതാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം. ഇതിൽ പ്രതിഷേധിക്കാൻ എത്തിയ പ്രവർത്തകരോട് സ്ഥാപനത്തിന് മുൻപിൽ സംഘടിക്കരുത് എന്ന് ഷാജിമോൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. ക്രമേണ ഇത് സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പോലീസ് എത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്.
പ്രതിഷേധത്തിനെതിരെ ഗുണ്ടായെ പോലെയാണ് ഷാജിമോൻ പ്രതികരിച്ചത് എന്ന് കുസുമം ജോസഫ് പ്രതികരിച്ചു. തങ്ങളോട് അൽപ്പം മാറി നിൽക്കാൻ അയാൾക്ക് ആവശ്യപ്പെടാമായിരുന്നു. എന്നാൽ അത് ചെയ്യാതെ ഗുണ്ടയെ പോലെ പെരുമാറി. പ്ലാവ് കരിച്ചത് ഷാജിമോൻ തന്നെയെന്ന് ഇതിൽ നിന്നും വ്യക്തമായി എന്നും കുസുമം പറഞ്ഞു.
ആരുടെയോ കയ്യിൽ നിന്ന് പണം വാങ്ങി തന്റെ സ്ഥാപനത്തെ തകർക്കാനാണ് പരിസ്ഥിതി പ്രവർത്തകർ ശ്രമിക്കുന്നതെന്ന് ഷാജിമോനും കുറ്റപ്പെടുത്തി.












