കോഴിക്കോട്: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 14 വയസുള്ള ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയിലാണ് സംഭവം.
ഓഗസ്റ്റ് 17 നാണ് പ്രസവം നടന്നത്. കഴിഞ്ഞ ഫെബ്രുവരിവരെ കുട്ടി സ്കൂളില്‍ പോയിരുന്നുവെന്നാണ് വിവരം. അതിന് ശേഷം വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ വിവാഹം ഗോത്രാചാര പ്രകാരം നടന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ കോളനികളുമായി നേരിട്ട് ബന്ധമുള്ളത് സ്കൂളധികൃതര്ക്കാണ്. അവരാണ് ഇക്കാര്യം ആദ്യം പുറത്തറിയുന്നത്. പെണ്‍കുട്ടി പ്രസവിച്ച കോളനിയില്‍ പുറത്തുനിന്ന് ആളുകള്‍ എത്തുന്നുണ്ടെന്നും അവിടെ ക്രമസമാധാന പ്രശ്നങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും സ്കൂളധികൃതര്‍ ആറുമാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
സ്കൂളധികൃതര്‍ കഴിഞ്ഞാല്‍ കോളനിയില്‍ ഇടപെടുന്നത് സായി ട്രസ്റ്റാണ്. ഇവര്‍ ആഴ്ചയില്‍ ഒരിക്കലാണ് കോളനിയില്‍ സഹായവുമായി എത്തുന്നത്. സ്കൂള്‍ അധികൃതരും സായ് ട്രസ്റ്റും ഒഴിച്ചാല്‍ ഈ കോളനിയിലേക്ക് സഹായവുമായി ആരും ചെല്ലാറില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടിണിമരണങ്ങളെ തുടര്‍ന്ന് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ആദിവാസി കോളനികളൊന്നിലാണ് ഇപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. അന്ന് വലിയ തോതിലുള്ള സഹായപ്രഖ്യാപനങ്ങളുമായാണ് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും രംഗപ്രവേശനം ചെയ്തത്. എന്നാല്‍ കാര്യങ്ങളൊന്നും നേരേയാകുന്നില്ല എന്നതിന്റെ സൂചനയാണ് പുതിയ വാര്‍ത്തകളിലൂടെ പുറത്തുവന്നിരിക്കുന്നത്.
36 വീടുകളാണ് ഈ കോളനിയിലുള്ളത്. ഇതില്‍ 24 വീടുകളില്‍ മാത്രമേ ആളുകള്‍ താമസിക്കുന്നുള്ളു. ബാക്കിയുള്ളവ വാസയോഗ്യമല്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്.
അതേസമയം കോഴിക്കോട് ജില്ലയിലെ മറ്റ് രണ്ട് ആദിവാസി കോളനികളിലും അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post