ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് അനുകൂല വിധി. അടുത്ത മാസം ഒന്നുവരെയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, ദിപാൻകർ ദത്ത എന്നിവർ അദ്ധ്യക്ഷരായ ബെഞ്ചാണ് ജാമ്യ ഹർജി പരിഗണിച്ചത്. ജൂൺ രണ്ടിന് ജയിലിൽ ഹാജരാകാൻ അദ്ദേഹത്തോട് കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിറ്റേ ദിവസം ആയ ജൂൺ അഞ്ചുവരെ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കെജ്രിവാൾ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ അദ്ദേഹം ജയിലിൽ നിന്നും വസതിയിലേക്ക് തിരിക്കും.
Discussion about this post