കൊച്ചി: തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. ജസ്റ്റിസുമാരായ പി.എന്‍. രവീന്ദ്രനും ദേവന്‍ രാമചന്ദ്രനും അടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
മന്ത്രിസ്ഥാനം രാജി വെക്കുകയാണ് ഉത്തമമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കളക്ടറുടെ റിപ്പോർട്ട് തള്ളണമെന്ന ഹർജി പിൻവലിക്കുന്നില്ലെന്ന് മന്ത്രിയുടെ അഭിഭാഷകൻ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രി സ്ഥാനത്ത് തുടർന്നുകൊണ്ട് എങ്ങനെ സർക്കാരിനെതിരേ ഹർജി നൽകാൻ കഴിയുമെന്ന് കോടതി വീണ്ടും ചോദിച്ചു. സ്ഥാനം രാജിവച്ചാൽ കൂടുതൽ നിയമവശങ്ങൾ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ ഹർജിയിൽ സർക്കാരാണ് ഒന്നാം കക്ഷി. മന്ത്രിയുടെ സർക്കാരിന്‍റെ ഭാഗമാണ്. പിന്നെങ്ങനെ ഹർജി നിലനിൽക്കുമെന്ന് ഡിവിഷൻ ബെഞ്ച് ആവർത്തിച്ച് ചോദിക്കുകയായിരുന്നു.
ഹര്‍ജി പരിഗണിച്ച കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പോകാനാകില്ല. ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജ്ജിയെ എതിര്‍ക്കുന്നന്നതെന്നും ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
മന്ത്രി എന്ന നിലയില്‍ കോടതിയെ സമീപിക്കുന്നത് അനുചിതമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജി പിന്‍വലിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നില്ല എന്നാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്നായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം.
ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ കോടതിയും ഒന്നും പറയുന്നില്ല. കളക്ടറുടെ റിപ്പോര്‍ട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ. ഈ വിഷയത്തില്‍ ഇത്തരമൊരു ഹര്‍ജിയുമായി ആയിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നത്. അതിന് കളക്ടറെ സമീപിച്ച് റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
Discussion about this post