മാനേജരെ മർദ്ദിച്ചെന്ന കേസിൽ തന്റെ ഭാഗം പറഞ്ഞ് നടൻ ഉണ്ണി മുകന്ദൻ. വിപിൻകുമാർ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തി തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും താരം പറയുന്നു. ഉണ്ണി മുകുന്ദൻ കരണത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നുമായിരുന്നു മാനേജർ വിപിന്റെ പരാതി. ഇത് തള്ളിക്കൊണ്ടാണ് ഉണ്ണിയുടെ പരാമർശം. സിസിടിവി ഉള്ളിടത്താണ് തർക്കം നടന്നതെന്നും സുഹൃത്ത് വിഷ്ണു ഉണ്ണിത്താനും സംഭവം നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു.
തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ വിപിന്റെ ഭാഗത്ത് നിന്നുണ്ടായി. വർഷങ്ങളായി കൂടെ നിന്ന ഒരാൾ പെട്ടന്നു നമുക്കെതിരെ തിരിയുമ്പോഴുണ്ടാകുന്ന ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ല. ‘മേപ്പടിയാൻ’ സംവിധായകനായ വിഷ്ണു മോഹൻ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോൾ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ പറയുകയുണ്ടായി. പിന്നീട് വിഷ്ണു തന്നെ വിളിച്ച് നിങ്ങൾ നേരിട്ടു കണ്ട് ഈ പ്രശ്‌നം പരിഹരിക്കാൻ പറഞ്ഞുവെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഇത്രയും കാലം ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെ കൂട്ടിയ ഒരാൾ എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നു. അതിനുവേണ്ടി കൂടിയാണ് വിപിനെ നേരിട്ടു കാണാൻ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയത്. ഇത്രയും നാൾ കൂടെ കൊണ്ടുനടന്നിരുന്നൊരാൾ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോയെന്ന് ഉണ്ണി ചോദിക്കുന്നു.
വിപിനെ കാണുന്ന സമയത്ത് എനിക്കൊപ്പം ഞങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും അവിടെ ഉണ്ടായിരുന്നു. ബേസ്‌മെന്റ് പാർക്കിങ്ങിൽ വച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിൻ ഇറങ്ങി വന്നത്. എന്തിനാണ് തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചു. അതിനു വ്യക്തമായ മറുപടി വിപിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ചെയ്ത തെറ്റ് കയ്യോടെ പിടിക്കപ്പെട്ട ജാള്യതയും ഭയവും വിപിനിലുണ്ടായിരുന്നു. നേരത്തെ വിഷ്ണു മോഹനോട് കുറ്റസമ്മതം നടത്തിയ വ്യക്തി എന്റെ മുന്നിൽ ഭാവമാറ്റമില്ലാതെ നിന്നു. അപ്പോഴാണ് കണ്ണട ഊരി സംസാരിക്കാൻ ആവശ്യപ്പെട്ടത്. എന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ പോലും അയാൾക്കായില്ല. എന്തിനാണ് വിപിൻ ഇങ്ങനെ പെരുമാറുന്നതെന്ന് വിഷ്ണു ഉണ്ണിത്താനോട് ഞാൻ ചോദിക്കുന്നുമുണ്ട്. കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാൽ ദേഹോപദ്രവം ഏൽപ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്തിട്ടില്ല. ആളുകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സിസിടിവി ക്യാമറയുള്ള ഒരു ഭാഗത്താണ് ഇതെല്ലാം നടക്കുന്നത്. മാത്രമല്ല ആ സമയത്ത് വിഷ്ണുവും അവിടെയുണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ വച്ച് വിപിൻ സോറി പറയുകയും ചെയ്തു. ഇതുമതി, പ്രശ്‌നം അവിടെ തീർന്നെന്ന് ഞാനും വിപിനോടു പറഞ്ഞുവെന്ന് ഉണ്ണി വ്യക്തമാക്കി.
ഇനി ഒന്നിച്ചു പോകാനില്ലെന്നും എന്റെ പേരിലുള്ള അക്കൗണ്ടും പാസ്വേർഡ്‌സും മറ്റും തിരിച്ചു തരണമെന്നും വിഷയത്തിൽ ക്ഷമ എഴുതി നൽകാനും വിപിനോട് ആവശ്യപ്പെട്ടു. സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുളള തത്രപ്പാടിലാണ് അദ്ദേഹമിപ്പോൾ. അതുകൊണ്ടാണ് ഇതുപോലുള്ള ബാലിശമായ ആരോപണങ്ങൾ പടച്ചുവിടുന്നത്. ‘നരിവേട്ട’ സിനിമയ്‌ക്കെതിരെ ഞാൻ പറഞ്ഞുവെന്നത് എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണ്. ടൊവിനോയെ ഞാൻ വിളിച്ചു സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഈ വിഷയം മനസ്സിലായി. സിനിമയിൽ വന്ന കാലം മുതൽ പരിചയമുള്ള സുഹൃത്തുക്കളാണ് ഞങ്ങളിരുവരും. പരസ്പരം ഒരുപാട് മനസ്സിലാക്കുന്നവർ. ‘മാർക്കോ’ ഹിറ്റ് ആയ സന്തോഷത്തിൽ എനിക്കൊപ്പം ഒന്നിച്ച് ആ വിജയം ആഘോഷിച്ച വ്യക്തിയാണ് ടൊവിനോ. ഇതുപോലുള്ള ഒരു കള്ള പ്രചരണങ്ങൾക്കും ഞങ്ങളുടെ സൗഹൃദം തകർക്കാനാകില്ലെന്ന് താരം കൂട്ടിച്ചേർത്തു.
വിപിന്റെ പേരിൽ ഒരുപാട് പരാതികൾ സിനിമാ സംഘടനയ്ക്കുള്ളിൽ തന്നെ വന്നിരുന്നു. ഒരു പ്രമുഖ നടി വിപിനെതിരെ ഐസിസിയിൽ പരാതിപ്പെട്ടിട്ടുണ്ട്. ‘മാർക്കോ’ സിനിമയുടെ സമയത്തും അതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായി. ക്രെഡിറ്റ് മുഴുവൻ സ്വയം കൊണ്ടുപോകുന്നെന്നായിരുന്നു വിപിനെതിരെ ഉയർന്ന വിമർശനം. അന്ന് ആ വിഷയം രമ്യതയിൽ എത്തിച്ചത് ഞാൻ ഇടപെട്ടാണ്. എത്രയോ വർഷം കൂടെ കൊണ്ടു നടന്ന ആളാണ്. വിപിന്റെ കുടുംബവുമായും ബന്ധമുണ്ട്. വിപിന്റെ അച്ഛന് ഹൃദയസംബന്ധമായ ചികിത്സ വേണ്ടി വന്നപ്പോൾ ഞാനൊപ്പം നിന്നിട്ടുണ്ട്. സാമ്പത്തികമായൊക്കെ സഹായിച്ചിട്ടുണ്ട്. അങ്ങനെയൊരാൾ അവസാനം എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന അവസ്ഥയിലെത്തി. യഥാർഥത്തിൽ എനിക്കൊരു മാനേജർ ഇല്ല. എന്നെ നേരിട്ടു വിളിക്കുന്നവരുണ്ട്, നമ്പർ അറിയാത്തവരും നേരിട്ടു വിളിച്ചിട്ടു കിട്ടാത്തവരും പിആർഒമാർ വഴിയാണ് വാർത്തകൾ അറിയുക. എന്റെ സിനിമകളും സിനിമാ സംബന്ധമായ വാർത്തകളും മാദ്ധ്യമങ്ങളെ അറിയിക്കാനുള്ള പിആർഒ മാത്രമാണ് വിപിനെന്ന് ഉണ്ണി പറയുന്നു. ഒരുപാട് സിനിമകൾക്കു വേണ്ടി പ്രവർത്തിക്കുന്ന പിആർഒ ആണ് താനെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അങ്ങനെയുള്ള ഒരുപാട് സിനിമകളിൽ എന്റെ സിനിമകളും ഉൾപ്പെട്ടിട്ടുണ്ട് എന്നു മാത്രം. പൃഥ്വിരാജിന്റെ കൂടെയും ടൊവിനോയുടെ കൂടെയുമൊക്കെ ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.
എനിക്ക് ആകെ ഉള്ള പേഴ്‌സനൽ സ്റ്റാഫ് എന്റെ മേക്കപ്പ്മാനാണ്, കഴിഞ്ഞ പത്ത് വർഷമായി കൂടെയുള്ള അരുൺ ആരിയൂർ. ഇതുവരെ തന്നെക്കുറിച്ചൊരു പരാതി ഒരു സ്റ്റാഫും പറഞ്ഞിട്ടില്ല. സിനിമ മാത്രം സ്വപ്നം കണ്ട് അതിൽ ആത്മാർഥമായി നിൽക്കാൻ ആഗ്രഹിക്കുന്നൊരു വ്യക്തിയാണ് താൻ. ദയവു ചെയ്ത് ഈ വിഷയത്തിൽ വരുന്ന വാർത്തകളുടെ ആധികാരികത അറിഞ്ഞു വേണം പ്രേക്ഷകരായ നിങ്ങളും ഒരു തീരുമാനമെടുക്കാൻ. അഭിനേതാക്കളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു പരത്താനും അത് പടരാനും വളരെ എളുപ്പത്തിൽ സാധിക്കും. എന്നാൽ ഇതിന്റെ സത്യാവസ്ഥ എത്ര ഉറക്കെ വിളിച്ചുപറഞ്ഞാലും ആ ശബ്ദം ഒരു പരിധിക്കു മുകളിൽ എവിടെയുമെത്തില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
Discussion about this post