കോണ്‍ഗ്രസ് യുവ എം.എല്‍.എ വി.ടി ബല്‍റാം സംഘി മനോഭാവമുള്ള വ്യക്തിയാണെന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. ഇന്നല്ലെങ്കില്‍ നാളെ എസ്.എം കൃഷ്ണയെ പോലെ സംഘിപാളയത്തില്‍ എത്തേണ്ട ആളാണ് ബല്‍റാമെന്നും മുഹ്‌സിന്‍ പറയുന്നു. എ.കെ.ജിക്കെതിരായ ബല്‍റാമിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഹ്‌സിന്‍ രംഗത്തെത്തിയത്.
കോണ്‍ഗ്രസുകാരെ ചരിത്രം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പട്ടിയുടെ വാല്‍ നേരെയാക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ് .ഇക്കണക്കിന് ചെറുപ്പത്തില്‍ വിവാഹിതരായ രാഷ്ട്രപിതാവായ ഗാന്ധി വരെ ഇങ്ങനെയുള്ള വ്യക്തിയായിരുന്നു എന്ന് ബല്‍റാം പറയുന്ന കാലം വിദൂരമല്ല.എങ്കിലും വളച്ചൊടിക്കപ്പെട്ട ചരിത്രം തിരുത്തി മറ്റുള്ളവരെയെങ്കിലും സത്യം ബോധിപ്പിക്കേണ്ടത് എന്റെ കടമായാണെന്നു കരുതുന്നുന്നത് കൊണ്ടാണ് സംഭവത്തെ സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതെന്നും മുഹസിന്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
തൃത്താല സാമാജികനും നിയമസഭയില്‍ എന്റെ സഹപ്രവര്‍ത്തകനുമായ വി. ടി. ബല്‍റാമിന്റെ സ: എ കെ ജി യെക്കുറിച്ചുള്ള ആരോപണങ്ങള്‍ കേരളീയ സമൂഹം അത്ര കാര്യമായി എടുക്കേണ്ടതില്ല. ചരിത്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സാമാന്യബോധ്യമില്ലാത്ത ഒരു കോണ്‍ഗ്രസ്സുകാരന്റെ ജല്പനങ്ങളായി അതിനെ തള്ളിക്കളയാവുന്നതുമാണ്.
പക്ഷെ രണ്ട് കാരണങ്ങള്‍ കൊണ്ട് എനിക്ക് ബാലറാമിന്റെ പ്രസ്താവനയോട് പ്രതികരിക്കണമെന്നു തോന്നി.
ഒന്ന് ഞാന്‍ കൂടി അംഗമായ ഒരു പാര്‍ട്ടിയെ പ്രതിനിധീകരിച്ചു (സി പി ഐ) ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായി ഇരുന്നയാള്‍ ആണ് ആരോപണ വിധേയനായ എ കെ ജി; കോണ്‍ഗ്രസുകാരെ ചരിത്രം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പട്ടിയുടെ വാല്‍ നേരെയാക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണെങ്കിലും, വളച്ചൊടിക്കപ്പെട്ട ചരിത്രം തിരുത്തി മറ്റുള്ളവരെയെങ്കിലും സത്യം ബോധിപ്പിക്കേണ്ടത് എന്റെ കടമായാണെന്നു കരുതുന്നു.
രണ്ട് ബലറാം ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയക്കാര്‍ പലപ്പോഴും ആരോപിക്കുന്ന തരത്തിലുള്ള ഒന്നല്ല. മറിച്ച് ബാലപീഡനം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ്. തെളിവില്ലാതെ ഒരാള്‍ക്കെതിരെ ഇത്തരം കുറ്റങ്ങള്‍ ആരോപിക്കുന്നത് നിയമപരമായും, ധാര്‍മികമായും തെറ്റാണെന്നിരിക്കെ ആരോപണം ഉന്നയിച്ച വ്യക്തി ഒരു നിയമസഭാ സാമാജികന്‍ ആണെന്നതും ഈ തെറ്റിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ‘ബാലപീഡനം നടത്തിയ കമ്മി നേതാവ് എ കെ ജി’, ‘വിവാഹിതനായി മറ്റൊരാളെ പ്രണയിച്ച വിപ്ലവ നേതാവ്’ എന്നതൊക്കെയുള്ള പരിഹാസ്യവും, ദ്വയാര്‍ത്ഥവുമുള്ള വാക്കുകളാണ് ബലറാം എ കെ ജിയെ അപമാനിക്കുന്നതിനായി ഉപയോഗിച്ചത്. അതിനദ്ദേഹം കൂട്ടുപിടിക്കുന്നത് ഹിന്ദു പത്രത്തില്‍ വന്ന ഒരു ഫീച്ചറും.
ഇവിടെ രണ്ട് കാര്യങ്ങള്‍ക്ക് ബലറാം മറുപടി പറയേണ്ടതുണ്ട്. ഒന്ന് ചരിത്രത്തെ വളച്ചൊടിച്ചു കള്ളം പ്രചരിപ്പിച്ചതിന്. രണ്ട്, സമുന്നതനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ചു, അദ്ദേഹത്തിന്റെ ജീവചരിത്രത്തെ വളച്ചൊടിച്ചു അപമാനിച്ചതിന്. ഒരു പതിറ്റാണ്ടിനു ശേഷമുള്ള പ്രണയത്തിനു ശേഷമാണ് ഞാന്‍ സുശീലയെ വിവാഹം ചെയ്തതെന്നുള്ള പ്രസ്താവനയെ മുന്‍ നിര്‍ത്തി ആ സമയത്ത് സുശീലക്ക് പത്തോ പന്ത്രണ്ട് വയസ്സ് മാത്രമേ ഉള്ളുവെന്നും പറയുന്ന ബല്‍റാം പ്രണയം അല്ലെങ്കില്‍ ഇഷ്ടം എങ്ങനെയാണ് ബാലപീഡനം ആയതെന്നു വ്യക്തമാക്കേണ്ടതുണ്ട്. ആണും പെണ്ണും തമ്മിലുള്ള എല്ലാ ബന്ധവും ലൈംഗികവും, ശാരീരികവും ആണെന്നുള്ള ഒരു തരം സദാചാര പോലീസിങ് ചിന്താഗതിയാണ് ബല്‌റാമിനെക്കൊണ്ട് ഇത് പറയിപ്പിച്ചത്. ഇക്കണക്കിന് ചെറുപ്പത്തില്‍ വിവാഹിതരായ രാഷ്ട്രപിതാവായ ഗാന്ധി വരെ ഇങ്ങനെയുള്ള വ്യക്തിയായിരുന്നു എന്ന് ബല്‍റാം പറയുന്ന കാലം വിദൂരമല്ല.
അല്ലെങ്കിലും, ഇത്തരം കോണ്‍ഗ്രസ്സുകാരില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അന്ധമായ കമ്മ്യൂണിസ്‌റ് വിരോധവും, പല കോഗ്രസുകാരെയുമ്പോലെ ഉറച്ച സംഘി മനോഭാവമുള്ള, ഇന്നല്ലെങ്കില്‍ നാളെ സംഘി പാളയത്തില്‍ എത്തേണ്ട ആള് തന്നെയാണ് ബല്‍റാം (എസ് എം കൃഷ്ണ അടക്കമുള്ള നേതാക്കളെപ്പോലെ) എന്നാണു എ കെ ജി ക്കെതിരെയുള്ള പ്രസ്താവന സൂചിപ്പിക്കുന്നത്. ഇദ്ദേഹം അണിഞ്ഞിരുന്ന പുരോഗമന മുഖംമൂടി കുറച്ചു നേരത്തെ അഴിഞ്ഞു വീണു എന്ന് മാത്രം.
സ : എ കെ ജി യെ ക്കുറിച്ചുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചു കേരള ജനതയോട് മാപ്പു പറയാന്‍ ബല്‍റാം തയാറാവേണ്ടതാണ്.
Discussion about this post