ഉന്നാവയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ച് യുപിയിലെ ഷബാസ്പൂര് സ്വദേശിനിയായ യുവതി. 2011ല്‍ ബി.എസ്.പി എം.എല്‍.എയായ പുരുഷോത്തം ദ്വിവേദിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് തുറന്ന കത്തയച്ചത്.
താന്‍ എംഎല്‍എക്കെതിരെ ആരോപണവുമായി രംഗത്തെത്തിയപ്പോള്‍ ഉന്നാവയിലെ പെണ്‍കുട്ടിക്ക് ഉണ്ടായതിന് സമാനമായ പീഡനവും ഭീഷണിയുമാണ് തനിക്കും നേരിടേണ്ടി വന്നതെന്ന് യുവതി.
താന്‍ എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് നിയമപരമായി പോരാടി. അതിനാല്‍ തന്നെ 2015ല്‍ ദ്വിവേദിയെ ബലാത്സംഗക്കുറ്റത്തിന് പത്തുവര്‍ഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു..
എന്നാല്‍ ഉന്നാവോ ഇരയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അവര്‍ കത്തില്‍ പറയുന്നുണ്ട്. യു.പിയിലും കേന്ദ്രത്തിലും ബി.ജെ.പിയാണ് അധികാരത്തിലിരിക്കുന്നത്. ഭരണകക്ഷി മുന്നോട്ടുവരാത്ത പക്ഷം ഈ കേസും സമ്മര്‍ദ്ദത്തിലും ഭീഷണിയിലും ഒത്തുതീര്‍പ്പിലും മുങ്ങിപ്പോകുമോ എന്ന ആശങ്കയും പെണ്‍കുട്ടി പങ്ക് വയ്ക്കുന്നു.
കത്തിന്റെ പൂര്‍ണരൂപം:
എന്റെ പേര് ഷീലു നിഷാദ്. ബുന്ദേല്‍ഖണ്ഡിലെ ബാന്ദ ഗ്രാമത്തില്‍ ഷബാസ്പൂരിലാണ് താമസിക്കുന്നത്. ഉന്നാവോയില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒരു ആവര്‍ത്തനം പോലെയാണ് എനിക്ക് തോന്നുന്നത്.
2011ല്‍ എം.എല്‍.എ പുരുഷോത്തം ദ്വിവേദിയാല് ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടു. എനിക്ക് പതിനേഴു വയസായിരുന്നു അന്ന്. വേദനയുടെ കാഠിന്യം കൊണ്ട് ദിവസങ്ങളോളം എനിക്കു നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. 22 ദിവസത്തോളം തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടായിരുന്നു. മാനസികമായും വൈകാരികമായും ഞാനാകെ തകര്‍ന്നിരുന്നു.
നിശബ്ദമായിരിക്കാന്‍ എംഎല്‍എയും അദ്ദേഹത്തിന്റെ പാര്‍ട്ടിപ്രവര്‍ത്തകരും എന്നെ ഭീഷണിപ്പെടുത്തി. പക്ഷേ എനിക്കതിനു കഴിയാതെ വന്നപ്പോള്‍ കുറച്ചുദിവസത്തിനകം എനിക്കെതിരെ അവര്‍ മോഷണക്കേസ് നല്കി. കുറച്ചു ദിവസത്തോളം ഞാന്‍ ജയിലില്‍ കഴിഞ്ഞു. പുറത്തിറങ്ങിയാല്‍ അവര്‍ എന്നെ കൊല്ലുമെന്ന് എല്ലാവരും പറഞ്ഞതിനാല്‍ ജയിലാണ് കൂടുതല്‍ സുരക്ഷിതമെന്ന് എനിക്കു തോന്നി.
ഭയം കാരണം എല്ലാം മതിയാക്കൂവെന്ന് എന്റെ ബന്ധുക്കളും അയല്‍ക്കാരും മറ്റെല്ലാവരും എന്നോട് പറഞ്ഞു. ഭയം കാരണം എന്റെ അമ്മാവന് നാടുവിട്ടുപോയി. ഞാനദ്ദേഹത്തെ കുറ്റപ്പെടുത്തില്ല. ഞാനും വളരെ വളരെ ഭീതിയിലായിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാമൂഹ്യ സമ്മര്‍ദ്ദം എനിക്കും കുടുംബത്തിനുംമേല്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ ദല്ലാളന്മാര് എന്റെ ഗ്രാമത്തിലേക്ക് വന്ന് എന്നെ പിന്തുണയ്ക്കുന്നവരെ ഭയപ്പെടുത്താന്‍ തുടങ്ങി.
ഞാനൊരു ദരിദ്ര കര്‍ഷകന്റെ മകളാണ്. ആ സമയത്ത് ഞാനൊരു കുട്ടിയായിരുന്നു. എനിക്ക് ഒരേസമയം ഭീതിയും ആശയക്കുഴപ്പവും ഉണ്ടായി. പക്ഷേ എല്ലാറ്റിനുമുപരി എനിക്കു വലിയ ദേഷ്യമായിരുന്നു. വളരെ വളരെ ദേഷ്യം.
നീതിക്കുവേണ്ടി പൊരുതാന്‍ ഞാന്‍ തീരുമാനിച്ചു.
ഞാന്‍ പരാതി നല്കി. മാധ്യമങ്ങളോട് സംസാരിച്ചു. ഗുലാബി ഗ്യാങിന്റെ ശക്തയായ നേതാവ് സംബത്ത് പല്ലുമായി സംസാരിച്ചു. ഡല്‍ഹിയില്‍ പോയി മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്തു. നിര്‍ഭയ സംഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികളില്‍ ഞാനും പങ്കാളിയായി. ബലാത്സംഗം പോലുള്ള മനുഷ്യവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വധശിക്ഷ വേണമെന്ന് ശബ്ദിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. ഒരു സിറ്റിങ് രാഷ്ട്രീയക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന ബാന്ദയിലെ ആദ്യ സ്ത്രീയായിരുന്നു ഞാന്‍. അതൊരു ചരിത്രപരമായ നിമിഷമായിരുന്നു.
ഞാന്‍ പലപ്പോഴും ഹീറോയെന്ന് വിളിക്കപ്പെട്ടു. പക്ഷേ ഇന്ന് ഞാന്‍ പറയുകയാണ്, ഞാനിത് തനിച്ചല്ല ചെയ്തത്. എനിക്കു പിന്തുണയുമായി മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. എന്നെ പിന്തുണച്ച ആദ്യ മാധ്യമങ്ങളിലൊന്നായിരുന്നു ഖബര്‍ ലഹാരിയ. രാഹുല്‍ ഗാന്ധിയെപ്പോലുള്ള പ്രമുഖ രാഷ്ട്രീയക്കാരുടെ പിന്തുണയും എനിക്കുണ്ടായിരുന്നു. പോരാട്ടത്തിനൊടുക്കം വരെ കോണ്‍ഗ്രസ് എനിക്കൊപ്പമുണ്ടായിരുന്നു. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സുരക്ഷയ്ക്കായി തോക്കുധാരിയെയും സ്വയം രക്ഷയ്ക്കായി പിസ്റ്റളും ലഭിച്ചു. എനിക്കുചുറ്റും നിരവധി വ്യക്തികളും സംഘടനകളും ഉണ്ടായിരുന്നു. നമ്മള് ശക്തരാണെന്ന് തോന്നാന്‍ ഒരുപാട് പേര് വേണം. അങ്ങനെ വരുമ്പോള്‍ സധൈര്യം മുന്നോട്ടുപോകാനുള്ള ശക്തി കൈവരും.
ഉന്നാവോയിലെ പെണ്‍കുട്ടിയ്ക്കും ഇതേ പിന്തുണ വേണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ആ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞാന്‍ അപേക്ഷിക്കുകയാണ്.
കാരണം, ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. ഞാന്‍ അധികാരികളെ കുറ്റപ്പെടുത്തുകയല്ല. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി പറയുന്നത് കേള്‍ക്കാനല്ലേ അവര്‍ക്കാവൂ. യു.പിയിലും കേന്ദ്രത്തിലും ബി.ജെ.പിയാണ് അധികാരത്തിലിരിക്കുന്നത്. സര്‍ക്കാറിന്റെ ഇച്ഛാശക്തിയാണ് ലോകത്തിലെ ഏറ്റവും ശക്തമായ മെക്കാനിസം. ഭരണകക്ഷി മുന്നോട്ടുവരാത്ത പക്ഷം ഈ കേസും സമ്മര്‍ദ്ദത്തിലും ഭീഷണിയിലും ഒത്തുതീര്‍പ്പിലും മുങ്ങിപ്പോകുമെന്നുറപ്പാണ്.
ഈ കേസില്‍ സി.ബി.ഐ അന്വേഷണം ഉറപ്പാക്കി കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് യോഗി ആദിത്യനാഥ്ജിയോടും മോദിജിയോടും അപേക്ഷിക്കാനുള്ളത്.
Discussion about this post