ജോധ്പുര്‍: മാനഭംഗക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷ. ജോധ്പൂര്‍ എസ് സി/എസ്ടി പ്രത്യേക കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. മറ്റ് നാല് പ്രതികളില്‍ രണ്ട് പേരെ വെറുതെ വിടുകയും രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവും കോടതി വിധിച്ചു. മൂന്ന് പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും കോടതി വിധിച്ചു. ജോധ്പുര്‍ ജയിലില്‍ കോടതി സ്ഥാപിച്ചാണു ജഡ്ജി വിധി പറഞ്ഞത്. കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു.
വിധി പറയുന്നതിനു മുന്നോടിയായി ഗുജറാത്ത്, രാജസ്ഥാന്, ഹരിയാന സംസ്ഥാനങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.ഈ സംസ്ഥാനങ്ങളിലാണ് ആശാറാമിന് വന്‍ അനുയായികളുള്ളത്. ആശ്രമങ്ങളെന്ന പേരില്‍ രാജ്യത്ത് 400 കേന്ദ്രങ്ങള്‍ ആശാറാമിനുണ്ട്.
ആശാറാം ബാപ്പുവിനെതിരെ 2013 ഓഗസ്റ്റ് 20നാണ് 16 വയസുള്ള പെണ്‍കുട്ടി പരാതി നല്‍കിയത്. മധ്യപ്രദേശിലുള്ള അശാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്നതിനിടെ, 2013 ഓഗസ്റ്റ് 15 ന് ആശാറാമിന്റെ ജോധ്പൂരിലെ ആശ്രമത്തിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ആശാറാം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. വിധി പറയുന്നതിനു മുന്നോടിയായി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിനു പോലീസ് കാവലേര്‍പ്പെടുത്തുകയും, സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു.
കേസില്‍ 10 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴു പേര്‍ക്കുനേരെ ആക്രമണം ഉണ്ടാകുകയും മൂന്നു പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. സാക്ഷികളെ വധിക്കാന്‍ അനുയായികള്‍ വാടകക്കൊലയാളിയെ നിയോഗിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. പോക്സോ കേസില്‍ അറസ്റ്റിലായ ആശാറാം 2013 ഓഗസ്റ്റ് 31 മുതല്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്.
Discussion about this post