ഉത്തര്‍ പ്രദേശിലെ ഗാസീപുരില് മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പറയപ്പെടുന്ന 10 വയസ്സുള്ള പെണ്‍കുട്ടി തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏപ്രില്‍ 21നായിരുന്നു ഈ പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ഒരു മദ്രസയില്‍ നിന്നുമായിരുന്നു കണ്ടെത്തിയത്. കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശേഷം 17 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കുറച്ച് നാള് മുമ്പ് പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ഒരു ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. താനും തന്റെ ജ്യേഷ്ഠനും പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള പാര്‍ക്കില്‍ ഉണ്ടെന്നായിരുന്നു കൂട്ടുകാരി പറഞ്ഞത്. പാര്‍ക്കില്‍ എത്തിയ പെണ്‍കുട്ടി കൂട്ടുകാരിയുടെ ജ്യേഷ്ഠനായ ഷഹബാസിനെ മാത്രമായിരുന്നു കണ്ടത്. അയാള്‍ പെണ്‍കുട്ടിയെ ബലമായി ഒരു ഓട്ടോറിക്ഷയില്‍ കയറ്റി അടുത്തുള്ള മദ്രസയിലേക്ക് കൊണ്ട് പോകുകയായിരുന്നു.
തുടര്‍ന്ന് 17 വയസ്സുള്ള ഇയാള്‍ കുട്ടിയെ മദ്രസയുടെ രണ്ടാം നിലയിലേക്ക് കൊണ്ട് പോയി അവിടുള്ള വിറകുകളുടെ പുറകില്‍ ഒളിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മദ്രസയിലേക്ക് വന്ന ചില കുട്ടികള്‍ കണ്ടിരുന്നു. എന്നാല്‍ അവരെ ഷഹബാസ് ഭീഷണിപ്പെടുത്തി. മദ്രസയിലെ മൗലവിയും തന്നെ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഇതിന് ശേഷം ഷഹബാസ് തനിക്ക് വെള്ളവും ബിസക്കറ്റും നല്‍കിയെന്നും കുട്ടി പറഞ്ഞു. വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഉറങ്ങിപ്പോവുകയായിരുന്നു. പിന്നീട് എഴുന്നേറ്റപ്പോള്‍ തന്റെ വസ്ത്രങ്ങള്‍ നനഞ്ഞിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് ദാഹം മൂലം വെള്ളം കുടിച്ച കുട്ടി വീണ്ടും ഉറങ്ങിപ്പോവുകയായിരുന്നു. അതിന് ശേഷം ഷഹബാസ് പെണ്‍കുട്ടിക്ക് പുതിയ വസ്ത്രങ്ങള്‍ നല്കി. തുടര്‍ന്ന് വീണ്ടും പെണ്‍കുട്ടിയെ അയാള്‍ വിറകുകള്‍ക്ക് പുറകില്‍ ഒളിപ്പിച്ചു.
പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ മറുപടി കിട്ടാത്തത് കൊണ്ട് കുട്ടിയുടെ പിതാവായിരുന്നു പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ കാണാതായി 24 മണിക്കൂറിനുള്ളില്‍ കുട്ടിയെ പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ അവസാനമായി കണ്ടത് ഷഹബാസിന്റെ ഒപ്പമാണെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം സംഭവത്തെ വര്ഗ്ഗീയമാക്കരുതെന്ന് പെണ്‍കുട്ടിയുടെ അമ്മാവനും പിതാവും പറഞ്ഞു. ബലാത്സംഗം എന്നുള്ളത് ബലാത്സംഗമാണെന്നും അത് ചെയ്തവര്‍ കുറ്റവാളികളാണെന്നും ഇരുവരും പറഞ്ഞു.
Discussion about this post