ഫസല്‍വധക്കേസ് അന്വേഷണത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടത് എങ്ങനെ എന്ന് വെളിപ്പെടുത്തി കേസ് ആദ്യമന്വേഷിച്ചിരുന്ന ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍. സിപിഎമ്മിന് വേണ്ടി പല കൊലപാതകങ്ങളും ഏറ്റെടുത്ത് നടത്തിയിരുന്ന കൊടി സുനിയെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കോടിയേരി ഇടപെട്ടതെന്നും പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടുവെന്ന് കോടിയേരി പറഞ്ഞുവെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. ഫസല്‍വധക്കേസിന്റെ അന്വേഷണത്തിനിടെ കോടിയേരി ബാലകൃഷ്ണനെ മൂന്നുതവണയാണ് കണ്ടതെന്നും അദ്ദേഹം ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
‘കൊലപാതകം നടന്നതിന്റെ രണ്ടാം ദിവസം ഐ.ബി.യില്‍ വിളിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം നല്‍കണമെന്നായിരുന്നു നിര്‍ദേശം. അപ്പോള്‍ നാല് ആര്‍.എസ്.എസുകാര്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. അവരില്‍ അന്വേഷണം ഒതുക്കാനായിരുന്നു നിര്‍ദേശം. കാരായി രാജന്റെ പ്രസംഗത്തില്‍ കൊലയാളികളെന്ന് പരാമര്‍ശിച്ചവരെയാണ് പോലീസ് പിടികൂടിയത്. വിശദമായ അന്വേഷണത്തില്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നുകണ്ട് വിട്ടയച്ചു’
ആറാംദിവസം വീണ്ടും ഐ.ബി.യിലേക്ക് കോടിയേരി വിളിപ്പിച്ചു. ‘പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്നെങ്കില്‍ അതിനുമുമ്പ് തന്നെ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. കാരായി ചന്ദ്രശേഖരന്‍ അറിയാതെ ഈ കൊലപാതകം നടക്കില്ലെന്ന് എനിക്ക് സൂചന ലഭിച്ചു. മൊബൈല്‍ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫസല്‍ കൊല്ലപ്പെട്ടതിന് അരമണിക്കൂര്‍മുമ്പ് കാരായി രാജന്റെ മൊബൈലില്‍നിന്ന് ആശുപത്രിയിലെ ലാന്‍ഡ്ഫോണിലേക്ക് വിളിപോയത് കണ്ടെത്തി. കൊലപാതകത്തിനുശേഷം കാരായി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന ഫോണിലേക്കും വിളിപോയി. ഏരിയാകമ്മിറ്റി ഓഫീസിലെ ഫോണില്‍നിന്ന് നിരവധി വിളികളുണ്ടായി. ഇതേക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതോടെ അന്വേഷണസംഘാംഗങ്ങള്‍ക്കുനേരേ ഭീഷണിയുണ്ടായി. പലരുടെയും വീടുകളില്‍ ചെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ന്നു’-രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നു.
”കാരായി ചന്ദ്രശേഖരന്റെ ഉറ്റ അനുയായി കൊടി സുനിയെ രാത്രി മാഹിയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. സംഭവം പുറത്തറിഞ്ഞിരുന്നില്ല. ഫസല്‍വധക്കേസില്‍ നേരിട്ട് ബന്ധമുള്ള കാരായിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടി സുനി പറഞ്ഞു. സംഭവം എസ്.പി.യെയും ഡി.ഐ.ജി.യെയും അറിയിച്ചു. വിശദമായ അന്വേഷണം നടത്താനായിരുന്നു നിര്‍ദേശം. ഇതിനിടെ കോടിയേരി വീണ്ടും കണ്ണൂരിലെത്തി. വീണ്ടും വിളിപ്പിച്ചു. അന്വേഷണം എന്തായി എന്നായിരുന്നു ആദ്യചോദ്യം. പുരോഗമിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍, ഇനി താന്‍ അന്വേഷിക്കേണ്ടതില്ല, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി എന്ന് പറഞ്ഞു. താന്‍ അന്വേഷിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേസ് ഡയറി അന്വേഷണ സംഘത്തിന് കൈമാറി. സിബിഐ അന്വേഷണത്തില്‍ അത് നിര്‍ണായകമായെന്നും രാധകൃഷ്ണന്‍ പറഞ്ഞു.
കണ്ണൂരില്‍ രാഷ്ട്രീയകൊലപാതകം നടന്നാല്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് ഉടന്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍വിളിച്ച്. പ്രതികളുടെ പട്ടിക കിട്ടിയോ എന്ന് ചോദിക്കും. പ്രതികളെ പാര്‍ട്ടി നല്‍കും. അഞ്ചോ ആറോ എത്രവേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറയാം. എവിടൈവച്ച് പ്രതികളെ അറസ്റ്റുചെയ്യാനാണ് ഇഷ്ടം. വീട്ടിലോ ബസ്സ്റ്റോപ്പിലെ എവിടെ വേണമെങ്കിലും എത്തിച്ചുനല്‍കും. പാര്‍ട്ടി ഓഫീസില്‍നിന്ന് കിട്ടുന്ന പട്ടിക അനുസരിച്ച് കുറ്റപത്രം നല്‍കണമെന്നാണ് രീതിയെന്നും അദ്ദേഹം പറയുന്നു.
”അവരെന്നെ കൊല്ലും, വിധിക്കായി കാത്തിരിക്കുന്നു”ഫസല്‍ വധക്കേസില്‍ കോടിയേരിക്കെതിരായി വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ഡിവൈഎസ്പി പറയുന്നു
”അവര്‍ എന്തായാലും എന്നെക്കൊല്ലും. അതെപ്പോഴാണെന്നുമാത്രം നിശ്ചയിച്ചാല്‍ മതി. പാര്‍ട്ടിയുടെ വിധി കാത്തിരിക്കയാണ് ഞാന്‍” -തലശ്ശേരി ഫസല്‍ വധക്കേസില്‍ സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ ആരോപണമുന്നയിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ. രാധാകൃഷ്ണന്‍ പറയുന്നു.അന്വേഷണം സി.പി.എം. നേതാക്കളിലേക്ക് തിരിഞ്ഞപ്പോള്‍ അന്വേഷണച്ചുമതലയില്‍നിന്ന് മാറ്റുകയും പിന്നീട് അനാശാസ്യം ആരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി അദ്ദേഹം പറയുന്നു.
പുതിയ വെളിപ്പെടുത്തലിനുപിന്നാലെ വധഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ”നേരിട്ടല്ല, സുഹൃത്തുക്കളോടാണ് ചിലര്‍ പറഞ്ഞത്. അതെ, ഞാന്‍ അവരുടെ വിധി കാത്തിരിക്കയാണ്” -തൊഴുവന്‍കോട് ക്ഷേത്രത്തിനുപിന്നിലെ വീട്ടുവരാന്തയിലിരുന്ന് ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ വിശ്രമമില്ലാതെ ശബ്ദിക്കുന്നു.
”ഭീഷണിയുണ്ട്. അവരിപ്പോഴും എന്നെ വേട്ടയാടുകയാണ്. ഏതായാലും അവരെന്നെ കൊല്ലും. അതിനുമുമ്പ് സത്യം ജനങ്ങളെങ്കിലും അറിയട്ടെ. എനിക്കിനി ഭയപ്പെടാനില്ല” -അദ്ദേഹം പറയുന്നു.
വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ കെ. രാധാകൃഷ്ണന്‍ 12 വര്‍ഷംമുമ്പ് ഏറ്റ മര്‍ദനത്തിന്റെ അവശതകളില്‍നിന്ന് മോചിതനായിട്ടില്ല. ഇപ്പോഴും ആയുര്‍വേദ ചികിത്സയുണ്ട്. നടുവിന് ബെല്‍റ്റിട്ടിട്ടുണ്ട്. ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് തൃപ്പൂണിത്തുറയില്‍നിന്ന് തലസ്ഥാനത്തേക്ക് താമസം മാറിയത്. -രാധാകൃഷ്ണന്‍ പറഞ്ഞു.
2006-ല്‍ സസ്പെന്‍ഷനിലായ രാധാകൃഷ്ണനെതിരേയുള്ള കേസുകള്‍ ഹൈക്കോടതി ഒഴിവാക്കിയതിനെത്തുടര്‍ന്ന് 2012-ല്‍ എസ്.പി.യായി സ്ഥാനക്കയറ്റം നല്‍കി. 2016-ല്‍ ഐ.പി.എസ്. കിട്ടുമെന്നായപ്പോള്‍ വീണ്ടും സസ്പെന്‍ഡ് ചെയ്തെന്ന് അദ്ദേഹം പറയുന്നു. നിയമനം നല്‍കണമെന്ന് കേന്ദ്ര-സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുകള്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ പാലിച്ചിട്ടില്ല.
രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ സത്യമെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍
ഇതിനിടെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ സത്യമെന്ന് വ്യക്തമാക്കി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ വ്യക്തമാക്കിയതോടെ സിപിഎമ്മിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ആക്രമിച്ചത് തികച്ചും ആസൂത്രിതമായാണെന്ന് കാണിച്ച് താന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് സെന്‍കുമാര്‍ പറയുന്നത്. ഫസല്‍ കേസ് അന്വേഷണത്തില്‍നിന്ന് മാറ്റി നിര്‍ത്തിയ സമയത്താണ് രാധാകൃഷ്ണനെയും ഡ്രൈവര്‍ രാമചന്ദ്രനെയും സുഹൃത്ത് രാജേഷ് എന്നിവരെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത്. 2012ല്‍ ഡി.ജി.പിയുടെ നിര്‍ദേശാനുസരണം ഇന്റലിജന്‍സ് മേധാവിയായിരുന്ന താന്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കെതിരായ ആക്രമണം ആസൂത്രിതമായിരുന്നെന്ന് ബോധ്യമായി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പിക്ക് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അദ്ദേഹത്തെ പലരുംചേര്‍ന്ന് കുടുക്കുകയായിരുന്നു.കേസില്‍ പ്രതികളായുള്ളവരെ രാധാകൃഷ്ണന് വ്യക്തമായ് അറിയാമെന്നും സെന്‍ കുമാര്‍ പറയുന്നു.
താന്‍ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന കാലത്തും രാധാകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇടുക്കിയിലെ കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നായിരുന്നു അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ആനന്ദകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. രാധാകൃഷ്ണനെ പല കേസുകളിലും കരുവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് ബോധ്യമുള്ളതുകൊണ്ട് റിപ്പോര്‍ട്ട് ആദ്യം തള്ളി. എക്സൈസ് ഉദ്യോഗസ്ഥനായതുകൊണ്ടുതന്നെ ആരോപണ വിധേയരുമായി രാധാകൃഷ്ണന്‍ സംസാരിച്ചിരിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടിയെടുക്കാനാവില്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും താന്‍ കേസ് അന്വേഷിച്ച ശ്രീജിത്തിനോടും ആനന്ദകൃഷ്ണനോടും പറഞ്ഞു. എന്നാല്‍, ആനന്ദകൃഷ്ണന്‍ വീണ്ടും അതേ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ സര്‍ക്കാറിന് കൈമാറുകയാണ് ചെയ്തത്.
പട്ടികജാതിക്കാരനായതുകൊണ്ടാണ് രാധാകൃഷ്ണനെ വേട്ടയാടുന്നത്. 2016ലാണ് രാധാകൃഷ്ണനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്താല്‍ 90 ദിവസത്തിനകം മെമ്മോ ചാര്‍ജ് കൊടുക്കണം. അല്ലാത്തപക്ഷം തിരിച്ചെടുക്കണം. ഇതൊന്നും രാധാകൃഷ്ണന്റെ കാര്യത്തില്‍ പാലിച്ചില്ലെന്നാണ് അറിഞ്ഞത്. ഇതു നിയമലംഘനമാണ്. ഇതിനെതിരെ സുപ്രീംകോടതിയെയോ ദേശീയ പട്ടികജാതി കമീഷനെയോ സമീപിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
സര്‍വിസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നാലുതവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് മുന്‍ ഡിവൈ.എസ്.പി കെ. രാധാകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഫസല്‍ വധക്കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും പങ്കുണ്ടെന്ന് താന്‍ വിശ്വസിച്ചിരുന്നു. ഇത് േകസ് ഡയറിയില്‍ കുറിക്കുകയും ചെയ്തു. ഇതാണ് സി.ബി.ഐക്ക് പിടിവള്ളിയായത്. എന്നാല്‍, സത്യസന്ധമായ അന്വേഷണത്തിന് നല്‍കേണ്ടിവന്ന വില തന്റെ ജീവിതമായിരുന്നു. കാരായിമാര്‍ക്കെതിരെ റിപ്പോര്‍ട്ട് എഴുതിയതിനായിരുന്നു തളിപ്പറമ്പില്‍വെച്ച് ആക്രമിച്ചത്. 2021 വരെ സര്‍വിസുണ്ട്. സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ പോകാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ഏതു നിമിഷവും ആക്രമണം കാത്തുകഴിയുകയണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഫസല്‍വധക്കേസില്‍ ആര്‍എസ്എസിനെ കുടുക്കാനുള്ള ശ്രമം പലപ്പോഴായി പോലിസ് നടത്തിയിരുന്നതായി ആര്‍എസ്എസും ആരോപിച്ചിരുന്നു. സിബിഐ അന്വേഷിക്കുന്ന കേസില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
Discussion about this post