ചൈനീസ് അതിർത്തിയിൽ ഒപ്ടിക്കൽ ഫൈബർ സങ്കേതമുപയോഗിച്ച് വാർത്താവിനിമയ സൗകര്യങ്ങൾ ഊർജ്ജിതമാക്കാൻ കേന്ദ്രസര്ക്കാര് തീരുമാനിച്ചു. ജനങ്ങൾക്കും സുരക്ഷാസേനാംഗങ്ങൾക്കുമുമായി സെല്ലുലാർ, റേഡിയോ സൗകര്യങ്ങളും വർദ്ധിപ്പിയ്ക്കുമെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ അറിയിച്ചു.
“ഇവിടെ ജനങ്ങൾക്ക് ചൈനീസ് റേഡിയോ കിട്ടും പക്ഷേ ആകാശവാണി ലഭിയ്ക്കില്ല. ഒപ്ടിക്കൽ ഫൈബർ വിദൂര അതിർത്തി പ്രദേശങ്ങൾ വരെ നീട്ടി ജനങ്ങൾക്ക് ആവശ്യമായ വാർത്താവിനിമയ സൗകര്യങ്ങൾ വർദ്ധിപ്പിയ്ക്കും. പത്തുദിവസം മുൻപ് മന്ത്രിസഭയിൽ ഇത് ചർച്ച ചെയ്യുകയും അതിനായുള്ള അധിക സാമ്പത്തികവിഹിതം നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്”. മന്ത്രി പറഞ്ഞു.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് 134ആം കോഴ്സ് കഴിഞ്ഞ് 336 കേഡറ്റുകൾ ഇന്ന് പുറത്തിറങ്ങി. പൂനെയിൽ വച്ചു നടന്ന പാസിങ്ങ് ഔട്ട് പരേഡിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദ് പരേഡിനെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ സകല ഭാഗത്തുനിന്നും എല്ലാ സമൂഹങ്ങളിൽ നിന്നും വരുന്ന കേഡറ്റുകൾ രാഷ്ട്രത്തിന്റെ ബഹുസ്വരതയും ഐക്യവും കാട്ടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പട്ടാളാക്കാരനായാലും ഓഫീസറായാലും, ആർമിയിൽ നിന്നോ നേവിയിൽ നിന്നോ എയർഫോഴ്സിൽ നിന്നോ ആയാലും സമൂഹം അവർക്ക് ഒരേ ആദരവു നൽകുന്നു. യുദ്ധകാലത്തും സമാധാനകാലത്തും അതിർത്തിയിലോ രാജ്യത്തിനകത്ത് പ്രകൃതി ദുരന്തങ്ങളിലോ സൈനികവിഭാഗങ്ങൾ അനുഷ്ഠിച്ച ത്യാഗവും സേവനവുമാണ് അതിനവരെ പ്രാപ്തരാക്കുന്നത്. സായുധസേനകൾ വെറുമൊരു തൊഴിലല്ലെന്നും അതൊരു നിയോഗമാണെന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. ഈ കേഡറ്റുകൾ ഇന്ന് യുവാക്കൾക്ക് മാതൃകയായിരിയ്ക്കുന്നു. നമ്മുടെ സമാധാനവും അഭിവൃദ്ധിയും കാത്തുരക്ഷിയ്ക്കുന്നതിന് ഉറപ്പുനൽകുന്ന രാഷ്ട്രസംരക്ഷകരായിത്തീരാൻ പ്രസിഡന്റ് എല്ലാവരേയും അനുഗ്രഹിച്ചു,
നാഷണൽ ഡിഫൻസ് അക്കാദമിയുടെ ചരിത്രത്തിലെ 134ആം കോഴ്സ് ആണ് കഴിഞ്ഞത്. അതിൽ 81 കേഡറ്റുകൾ ശാസ്ത്രവും 191 കേഡറ്റുകൾ കംപ്യൂട്ടർ സയൻസും 64 കേഡറ്റുകൾ മാനവികവിഷയങ്ങളുമാണ് ഐശ്ചികമായെടുത്ത് ബിരുദം നേടിയത്. വിവിധ സേനാവിഭാഗങ്ങളിൽ ഓഫീസർമാരായി ഇവർ നിയമിയ്ക്കപ്പെടും. സൗഹൃദരാജ്യങ്ങളിൽ നിന്ന് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പരിശീലനത്തിനെത്തിയ എട്ടു കേഡറ്റുകളും ഇവരോടൊപ്പം പുറത്തിറങ്ങി.
Discussion about this post