ചെന്നൈ∙ തമിഴ്നാട്ടിൽ കാഞ്ചീപുരം ചെങ്കൽപേട്ടിനു സമീപം പഴവേലിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം, രണ്ടു മാസം മുൻപ് പത്തനംതിട്ടയിൽനിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയുടേതാണെന്ന സംശയത്തിന്റെ പേരിൽ പൊലീസ് ഇന്നു പരിശോധിക്കും.
തമിഴ്നാട് പൊലീസ് വിവരം കൈമാറിയതിനെത്തുടർന്ന് കേരള പൊലീസ് സംഘം ഇന്നലെ രാത്രി വൈകി ചെങ്കൽപേട്ടിലെത്തി. ചെങ്കൽപേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മുഖമുൾപ്പെടെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാൽ സ്ഥിരീകരണത്തിനു ഡിഎൻഎ പരിശോധന നടത്തേണ്ടിവരും.
ജെസ്നയുടേതു പോലെ, മൃതദേഹത്തിന്റെ പല്ലിൽ ക്ലിപ്പുണ്ട്. ഉയരം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ട്. എന്നാൽ, മൃതദേഹത്തിൽ മൂക്കുത്തിയുണ്ട്. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കുന്ന കമ്പി, കോയമ്പത്തൂരിൽ പായ്ക്ക് ചെയ്തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തു.
തിങ്കളാഴ്ച പുലർച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിൽ വിജനമായ പഴവേലിയിലെ റോഡരികിൽ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോൾ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടർന്ന് അര കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽനിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോൾ സംഘത്തെ കണ്ട് രണ്ടുപേർ ഓടിപ്പോയതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണു നിഗമനം.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുൾപ്പെടെ കേരള ഡിജിപി തമിഴ്നാട്, കർണാടക പൊലീസിനു കൈമാറിയിരുന്നു. പല്ലിലെ ക്ലിപ്പ്, ഉയരമുൾപ്പെടെ ശരീരപ്രകൃതി എന്നിവയിൽ സാമ്യമുള്ളതിനാൽ ചെങ്കൽപേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറി.
Discussion about this post