ഡല്‍ഹി: ഹജ് തീര്‍ഥാടകര്‍ ഉപഭോക്താക്കള്‍ എന്ന നിര്‍വചനത്തില്‍ വരില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. ഉയര്‍ന്ന വിഭാഗത്തിലുള്ള സേവനം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പണം തിരിച്ചുകിട്ടാന്‍ അര്‍ഹതയില്ലെന്നും ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ .2008-ല്‍ ഹജ് അനുഷ്ഠിച്ച രണ്ടു ഹാജിമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഉയര്‍ന്ന വിഭാഗത്തിന് ആവശ്യമായ പണമടച്ചിട്ടും താഴ്ന്ന നിലവാരത്തിലുള്ള സൗകര്യമാണു ലഭ്യമായതെന്നു വ്യക്തമാക്കിയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര സെല്ലില്‍ പരാതി നല്‍തിയത്.
ഉയര്‍ന്ന തലത്തിലുള്ള ‘ഗ്രീന്‍’ വിഭാഗത്തിലേക്കാണ് അപേക്ഷ നല്‍കിയതെന്നും 96,940 രൂപ വീതം അടച്ചിട്ടും സൗദിയിലെത്തിയപ്പോള്‍ താഴ്ന്ന ‘അസീസിയ’ വിഭാഗത്തിലാണു താമസസൗകര്യം ലഭിച്ചതെന്നുമാണു രാജസ്ഥാനില്‍നിന്നുള്ള അബ്ബാസ് അലി, മകന്‍ ഫയാസ് ഹുസൈന്‍ എന്നിവര്‍ പരാതിപ്പെട്ടത്.
ലാഭമുണ്ടാക്കുന്ന തരത്തിലല്ല കേന്ദ്ര ഹജ് കമ്മിറ്റി സേവനങ്ങള്‍ നല്‍കുന്നതെന്നും ഹജ് തീര്‍ഥാടനത്തിനു സൗകര്യങ്ങളൊരുക്കുന്നതിനു ചെലവാകുന്ന പണം മാത്രമാണ് ഈടാക്കുന്നതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
തീര്‍ഥാടകരില്‍നിന്നു കേന്ദ്ര ഹജ് കമ്മിറ്റി ഫീസോ സര്‍വീസ് ചാര്‍ജോ വാങ്ങുന്നുമില്ല. ഈ നിലയ്ക്ക് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ 2(1)(ഡി) ഉപവകുപ്പ് പ്രകാരം തീര്‍ഥാടകര്‍ ഹജ് കമ്മിറ്റിയുടെ ഉപഭോക്താക്കളല്ലെന്നു കമ്മിഷന്‍ വിശദീകരിച്ചു.
22,362 രൂപ തിരിച്ചുകിട്ടണമെന്ന ഇവരുടെ ആവശ്യം ജില്ലാ ഉപഭോക്തൃ ഫോറം തള്ളിക്കളഞ്ഞെങ്കിലും ഈ പണവും യഥാക്രമം 10,000, 5,000 രൂപ വീതം കോടതിച്ചെലവും നല്‍കണമെന്നു സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവിട്ടു. ഇതിനെതിരേ ഹജ് കമ്മിറ്റിയാണ് അപ്പീലുമായി ദേശീയ കമ്മിഷനെ സമീപിച്ചത് .അധിക ക്വോട്ടയിലാണ് പരാതിക്കാര്‍ ഹജ് റിസര്‍വേഷന് അപേക്ഷിച്ചതെന്നും തീര്‍ഥാടനസമയമായപ്പോഴേക്കും സൗദി കറന്‍സിയായ റിയാലിന്റെ മൂല്യം ഉയര്‍ന്നതിനാല്‍ ഉയര്‍ന്ന കാറ്റഗറിയില്‍ താമസിപ്പിക്കാന്‍ പണം മതിയാകുമായിരുന്നില്ലെന്നും ഹജ് കമ്മിറ്റി ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ അപ്പീല്‍ അനുവദിച്ചെങ്കിലും സിവില്‍ കോടതി മുഖേന പരിഹാരമാര്‍ഗം തേടാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്നും ദേശീയ ഉപഭോക്തൃ കമ്മിഷന്‍ വ്യക്തമാക്കി.
Discussion about this post