കോളേജ് വിദ്യാര്‍ഥി ജെസ്നയെ കാണാതായിട്ട് ഇന്നേക്ക് 90 ദിവസങ്ങള്‍ പിന്നിടുന്നു. ഫോണിലും പരാതിപ്പെട്ടികളിലും കിട്ടുന്ന വിവരങ്ങളെല്ലാം തന്നെ അന്വേഷിച്ചെങ്കിലും പോലീസിന് ഇതുവരെ ഒരുതുമ്പും ലഭിച്ചിട്ടില്ല. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ പോയിരുന്ന പോലീസ് സംഘം ജെസ്നയെക്കുറിച്ച് തുമ്പുകളൊന്നും കിട്ടാതെ മടങ്ങുകയായിരുന്നു.
കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ െജസ്ന മരിയ ജെയിംസിനെ മാര്‍ച്ച് 22-നാണ് കാണാതായത്. വീട്ടില്‍നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോയ െജസ്നയെ പിന്നീട് കണ്ടിട്ടില്ല. ഇപ്പോള്‍ ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ജസ്നയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വിവരങ്ങൾ നൽകുന്നതിനായി 11 സ്ഥലങ്ങളിൽ പരാതിപ്പെട്ടികളും സ്ഥാപിച്ചിരുന്നു. ഇതിൽനിന്നായി അൻപതിലധികം കത്തുകളും പോലീസിന് ലഭിച്ചു. സാധ്യതയുള്ള എല്ലാം പോലീസ് പരിശോധിച്ചു. വനമേഖലകൾ, അപകടസാധ്യതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഹൈറേഞ്ച് മേഖലയിൽ നിർമാണം മുടങ്ങികിടക്കുന്ന വീടുകൾ, എന്നിവയെല്ലാം ഇത്തരത്തിൽ പരിശോധിച്ചവയിൽ പെടുന്നു. ചെന്നൈയിൽ ജെസ്നയെ കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസം മുമ്പ് അവിടേക്ക് പോലീസ് സംഘം പോയിരുന്നു. എന്നാൽ, അത് െജസ്നയല്ലെന്ന് പോലീസ് കണ്ടെത്തി. അവിടെനിന്നു കർണാടകയിലെ വിവിധ സ്ഥലങ്ങളിലും പുണെയിലുമൊക്കെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോയി സംഘം അന്വേഷണം നടത്തി. എന്നാൽ അവിടെയൊന്നും ജെസ്നയെ കണ്ടെത്താനായില്ല.
Discussion about this post