കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴി കളവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആദ്യമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ബിഷപ്പിന്റ മൊഴി ശരിയായിരുന്നുവെങ്കില്‍ എഫ്ഐആര്‍ തന്നെ നിലനില്‍ക്കില്ലായെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ ആ ഘട്ടത്തില്‍ വിലയിരുത്തിയിരുന്നു .അതേ സമയം മൊഴി കളവാണെന്ന് തെളിഞ്ഞതോടെ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് വരുത്താനുള്ള നീക്കം അന്വേഷണസംഘം തുടങ്ങി
2014 മെയ് അഞ്ചിന് കുറവിലങ്ങാട് മഠത്തില്‍ വച്ചാണ് ബിഷപ്പ് ആദ്യമായി പിഢീപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാല്‍ മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ബിഷപ്പിന്റ വാദം വ്യാജമാണെന്ന് മനസിലായത്. ഈ സഭവത്തിനും ഒരു വര്‍ഷം മുന്‍പ് 2013 ജനുവരി മാസത്തിലാണ് ബിഷപ്പ് അവിടെ ചെന്നത്. ഈ പറഞ്ഞ കാലയളവില്‍ ബിഷപ്പ് തൊടുപുഴയില്‍ വന്നിട്ടില്ലെന്ന് മദര്‍ സുപ്പീരിയറും മൊഴി നല്കി. മെയ് അഞ്ചിന് തൊടുപുഴയിലായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം ജലന്ധറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്നാണ് സൂചന.
ഇതിനിടെ കേസിലെ സാക്ഷിയായ കന്യാസ്ത്രിയെ സ്വാധീനിക്കാന്‍ ഫ്രാങ്കോമുളക്കലിന്റ പരിചയക്കാരന്റ നിര്‍ദ്ദേശപ്രകാരമാണ് ശ്രമിച്ചതെന്ന് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ മൊഴി നല്കി. ജലന്ധര്‍ രൂപതയുമായി ബന്ധമുള്ള കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ്ജാണ് മധ്യസ്ഥതക്ക് ശ്രമിക്കണമെന്ന് പറഞ്ഞതെന്നാണ് ഫാ ജെയിംസ് എര്ത്തയിലന്റ മൊഴി. കേസില്‍ നിന്ന് പിന്മാറിയാല് പുതിയ മഠം രൂപികരിക്കാന്‍ സ്ഥലവും പണവും ജലന്ധര്‍ രൂപത നല്‍കുമെന്നും അറിയിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് കേസിലെ മുഖ്യസാക്ഷി സിസ്റ്റര്‍ അനുപമയുമായി സംസാരിച്ചതെന്നും അന്വേഷണസംഘത്തിന് നല്കിയ മൊഴിയില്‍ ഫാ ജെയിംസ് എര്‍ത്തയില്‍ വ്യക്തമാക്കി.
Discussion about this post