മമ്മൂട്ടി നായകനായ ടർബോയെന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂ ഇട്ടതിന്റെ പേരിൽ പ്രമുഖ വ്‌ളോഗറെ അടപടലം പൂട്ടിയിരിക്കുകയാണ് ഇക്ക ഫാൻസ്. തെറിവിളയും സൈബർ ആക്രമണവും പോരാഞ്ഞ് യൂട്യൂബിന് പരാതി നൽകി വീഡിയോ നീക്കം ചെയ്യിച്ചു. പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന് പിന്നാലെ അതീവ ജാഗ്രതയിലാണ് മമ്മൂട്ടി ഫാൻസ് എന്നാണ് ഇത് നൽകുന്ന സൂചന. മമ്മൂട്ടിയ്‌ക്കെതിരെ മിണ്ടിയാൽ വെച്ചുപൊറുപ്പിക്കില്ലെന്ന ചെറിയ ഭീഷണിയും ഇവർ നൽകുന്നുണ്ട്. ഈ അവസരത്തിലാണ് നമ്മുടെ നടനവിസ്മയം മോഹൻലാലിനെക്കുറിച്ച് ജിതിൻ കെ ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നത്.
അഭിനയ ജീവിതം ആരംഭിച്ചത് മുതൽ വിമർശനങ്ങളും മോഹൻലാലിനൊപ്പമുണ്ട്. ഒരുപക്ഷെ സൈബർ ആക്രമണത്തിന് അദ്ദേഹത്തെപോലെ വിധേയനായ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവച്ചാൽ പോലും രൂക്ഷമായ വിമർശനങ്ങളും പരിഹാസവുമാണ് നടൻ നേരിടാറുള്ളത്. എന്നാൽ ഇത്രയേറെ പിച്ചിചീന്തിയിട്ടും ആർക്കെതിരെയും ഒരു പ്രതികരണം പോലും മോഹൻലാൽ നടത്തിയിട്ടില്ല. ഇവിടെയാണ് മോഹൻലാൽ എന്ന മനുഷ്യനെ നാം പൂവിട്ട് പൂജിക്കേണ്ടത് എന്ന് ജിതിൻ ജേക്കബ് പറയുന്നു.
മോഹൻലാൽ ഇന്ത്യൻ സൈനികർക്കോ പ്രധാനമന്ത്രിയ്‌ക്കോ ഒപ്പം നിൽക്കുന്ന ഫോട്ടോവന്നാൽ അപ്പോൾ സൈബർ ആക്രമണം തുടങ്ങും. സ്വന്തം രാഷ്ട്രീയം പുറത്തുപറയുകയോ സ്വന്തം മതം വളർത്താൻ സിനിമയെ ഉപയോഗിക്കുകയോ മോഹൻലാൽ ചെയ്തിട്ടില്ല. എവിടെയും ഇരുന്ന് മതപ്രഭാഷണം നടത്തിയിട്ടില്ല. എന്നിട്ടും എന്തിനാണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മോഹൻലാലിനെയും ചിലപ്പോഴെല്ലാം അദ്ദേഹത്തിന്റെ കുടുംബത്തെയും വളഞ്ഞിട്ട് ആക്രമിക്കുന്നത്. രാജ്യത്തോട് കൂറ് പുലർത്തുന്നതിനോ?. അതോ സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതിനോ?. ഇതൊന്നുമല്ലെങ്കിൽ ഇന്ത്യൻ സൈന്യത്തെ പിന്തുണയ്ക്കുന്നത് കൊണ്ടോയെന്നും ജിതിൻ ജേക്കബ് ചോദിക്കുന്നു.
മോഹൻലാലിനെ ഇത്രയും ഭീകരമായി ആക്രമിച്ചിട്ടും അദ്ദേഹത്തിന് പിന്തുണ നൽകാൻ ആരും ഉണ്ടായിട്ടില്ലെന്ന് ജിതിൻ ജേക്കബ് ഓർമ്മിപ്പിക്കുന്നു. പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത്, പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് എന്നൊക്കെ പറയുകയും, മതേതര മുഖം അണിഞ്ഞു ഇക്കാലമത്രയും ജനങ്ങളെ വിഡ്ഢികൾ ആക്കുകയും ഒക്കെ ചെയ്തവരുടെ ഉള്ളിരിപ്പും കയ്യിലിരിപ്പും നമ്മൾ കണ്ടു. സ്വന്തം സിനിമക്ക് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് റിപ്പോർട്ട് ചെയ്യിച്ച് മുക്കുകയും, നെഗറ്റീവ് റിവ്യൂ എഴുതിയ ആൾക്ക് നേരെ സൈബർ ആക്രമണം അഴിച്ചു വിടുകയും ചെയ്യുന്നവരൊക്കെയാണ് അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം ഒക്കെ പ്രസംഗിക്കുന്നത്. ഇവിടെയാണ് മോഹൻലാൽ എന്ന മനുഷ്യന്റെ മഹത്വം നാം തിരിച്ചറിയേണ്ടത് എന്നും ജിതിൻ ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ദൈവാനുഗ്രഹം ലഭിച്ച നടനാണ് മോഹൻലാൽ. അതുകൊണ്ടാകാം അദ്ദേഹത്തെ തകർക്കുക പോയിട്ട് ഒരിഞ്ച് പോലും താഴ്ത്താൻ ഇക്കൂട്ടർക്ക് കഴിയാതെ പോയത് എന്നും ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ കുറിയ്ക്കുന്നു.
ബൈബിളിന്റെ കാലിക പ്രസക്തമായ വചനം പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു. എന്റെ സഹോദരങ്ങളെ നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ ഞാൻ പ്രഹരം ഏൽപ്പിക്കും. എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന്. അതെ എത്രയേറെ താഴ്ത്താനും തകർക്കാനും ശ്രമിച്ചാലും യഥാർത്ഥ സിനിമാ ആരാധകരുടെ മനസ്സിൽ മോഹൻലാൽ തന്നെയാണ് രാജാവ്.
Discussion about this post