പാലക്കാട്: ഡിവൈഎഫ്ഐ വനിത നേതാവിന്റെ ലൈംഗികാരോപണവിധേയനായ പി.കെ ശശി എം.എൽ.എ പങ്കെടുക്കാനിരുന്ന പൊതുപരിപാടികൾ മാറ്റിവെച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന
ചെർപ്പുളശ്ശേരിയിലെ സ്കൂൾ ബസ് ഉദ്ഘാടന പരിപാടിയും മാറ്റിവെച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിക്കായിരുന്നു പരിപാടി നിർദ്ദേശിച്ചിരുന്നത്. എം.എൽ.എയുടെ അനാരോഗ്യം മൂലമാണ് പരിപാടി മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
പി,കെ ശശിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ ബിജെപി തീരുമാനിച്ചിരുന്നു. പി.കെ ശശിയ്ക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. നേരത്തെ പി.കെ ശശി എം.എൽ.എ വിളിച്ചുചേർത്ത സി.പി.ഐ.എം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം അംഗങ്ങൾ വരാത്തതിനാൽ നടന്നിരുന്നില്ല. യോഗത്തിന് മൂന്ന് അംഗങ്ങൾ മാത്രമാണ് വന്നത്. തുടർന്ന് യോഗം ഇന്നേക്ക് മാറ്റിയിരുന്നെങ്കിലും, പിന്നീട് വേണ്ടെന്ന് വച്ചു.
ഷൊർണൂർ എംഎൽഎ പി.കെ. ശശി പരസ്യപ്രസ്താവനകളിൽ നിന്നു വിട്ടുനിൽക്കണമെന്ന് സി.പി.ഐ.എം നിർദ്ദേശം നൽകുകയും ചെയ്തു.. പ്രകോപനം ഒഴിവാക്കണമെന്നും പാർട്ടി ശശിക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടും, പ്രസ്താവനകൾ നടത്തിയും കാര്യങ്ങൾ വഷളാക്കേണ്ട എന്നാണ് പാർട്ടി തീരുമാനം. സംഭവത്തിൽ അന്വേഷണം പൂർത്തീകരിക്കുന്നത് വൈകിപ്പിക്കരുതെന്ന് കമ്മീഷന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷിച്ച് നടപടി എടുക്കുമെന്ന് എ.കെ ബാലനും ഇന്ന് വ്യക്തമാക്കി.
Discussion about this post