ജീവിതകാലം മുഴുവൻ ഇന്ത്യയുടെ സുഹൃത്തായിരിയ്ക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണത്തെപ്പറ്റിയുള്ള രണ്ടുദിവസത്തെ ഇന്തോ ജപ്പാൻ ഉച്ചകോടിയ്ക്ക് മുൻപായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഷിൻസോ അബിയുടെ മുത്തച്ഛനായ നൊബുസുകെ കിഷിയാണ് ഇന്ത്യ സന്ദർശിയ്ക്കുന്ന ആദ്യത്തെ ജപ്പാൻ പ്രധാനമന്ത്രി എന്ന കാര്യവും അദ്ദേഹം പ്രത്യേകം ഓർമ്മിച്ചു.
ചരിത്രം എന്റെ ഹൃദയത്തിൽ മുദ്രകുത്തിയിട്ടുണ്ട്. ഞാൻ ഇന്ത്യയുമായുള്ള സൗഹൃദത്തിനെ പരിപോഷിപ്പിയ്ക്കാൻ സ്വയം സമർപ്പിയ്ക്കുന്നു. ഷിൻസോ അബി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥലമായ ഗുജറാത്തിലെ അഹമ്മദാബാദ് സന്ദർശിച്ചപ്പോൾ ഭാരതീയജനത നൽകിയ വൻ വരവേൽപ്പ് ഓർക്കുന്നതായും ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണത് തെളിയിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ മുത്തച്ഛന്റെ ഇന്ത്യൻ സന്ദർശനം ഓർത്തുകൊണ്ട് എന്നെന്നും ഞാൻ ഇന്ത്യയുടെ സുഹൃത്തായിരിയ്ക്കുമെന്ന് വാക്കുതരുന്നു..ജപ്പാൻ പ്രധാനമന്ത്രി ഉറപ്പ് നൽകി. പതിമൂന്നാമത് ഇന്തോ ജപ്പാൻ വാർഷിക ഉച്ചകോടിയ്ക്കായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ടൊക്കിയോവിലെത്തിയത്.
Discussion about this post