ബിജെപി-ആര്‍എസ്എസ് ബഹിഷക്കരണം ഉള്‍പ്പടെ സംഘപരിവാര്‍ വിരുദ്ധതയുമായി മുന്നോട്ട് പോകുന്ന മാധ്യമപ്രവര്‍ത്തക കൂട്ടായ്മയായ കെയു ഡബ്ലിയുജെക്കെതിരെ സംഘടനയ്ക്കകത്ത് തന്നെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമപ്രവര്‍ത്തകരിലെ സിപിഎം ഫ്രാക്ഷന്റെ നിയന്ത്രണത്തിലാണ് യൂണിയനെന്നും, ജനാധിപത്യ വിരുദ്ധമായ നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്നും അംഗങ്ങള്‍ തന്നെ പരസ്യമായി ചൂണ്ടിക്കാട്ടുന്നു. മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എംകെ വിനോദ് യൂണിയനില്‍ നിന്ന് രാജിവെട്ടതായാണ് സൂചന. രാജിവെച്ച് കൊണ്ട് അദ്ദേഹം യൂണിയന് എഴുതിയതെന്ന് പറയുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹര്‍ത്താല്‍ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു എന്നാരോപിച്ച് ബിജെപി ആര്‍എസ്എസ് നേതാക്കളുടെ വാര്‍ത്താസമ്മേളനം യൂണിയന്‍ ബഹിഷ്‌ക്കരിച്ചിരുന്നു. യൂണിയനിലെ സിപിഎം അനുകൂല ഫ്രാക്ഷന്റെ തികച്ചും ജനാധിപത്യ വിരുദ്ധമായ തീരുമാനമായിരുന്നു ഇതെന്നാണ് ആക്ഷേപം. സംഘപരിവാറിനെ എതിരിടാനുള്ള സിപിഎം ശ്രമങ്ങളുടെ ചട്ടുകമല്ല യൂണിയന്‍ എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ നിലപാട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, കെപി ശശികല ടീച്ചര്‍ എന്നിവരുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌ക്കരിച്ച ശേഷം ഇനിയും ബഹിഷ്‌ക്കരണം തുടരുമെന്ന് തിരുവനന്തപുരം പ്രസ് കല്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബഹിഷ്‌ക്കരിച്ച ദിവസം തന്നെ പ്രൈടൈം ചര്‍ച്ചകള്‍ക്ക് മാധ്യമങ്ങള്‍ ബിജെപി നേതാക്കളെ വിളിച്ചിരുന്നു. എന്നാല്‍ ചാനല്‍ ചര്‍ച്ചയ്ക്ക് തങ്ങളില്ല എന്നാണ് ബിജെപി നേതാക്കള്‍ തിരിച്ചടിച്ചത്. അന്ന് തന്നെ സോഷ്യല്‍ മീഡിയ വഴി സിപിഎം മാധ്യമ ഫ്രാക്ഷന്റെ ബഹിഷ്‌ക്കരണത്തിനെതിരെ ബിജെപി നേതാക്കള്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. പിറ്റേദിവസം സംഘപരിവാര്‍ നേതാക്കളുടെ പ്രതികരണം തേടിയെത്തി ചാനലുകളും മറ്റും ബഹിഷ്‌ക്കരണം പൊളിക്കുകയും ചെയ്തു.
ഇതിന് പിറകെയും സംഘപരിവാറിനെതിരെ സിപിഎം മാധ്യമ ഫ്രാക്ഷന്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പല അംഗങ്ങളും പരസ്യ വിയോജിപ്പുമായി രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ അസഹിഷ്ണുത സംഘപരിവാര്‍ ബഹിഷ്‌ക്കരണം വരെ എത്തി നില്‍ക്കുന്നുവെന്ന പ്രതികരണവുമായി യൂണിയന്‍ അംഗം റെജികുമാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
എം.കെ വിനോദിന്റേതായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പ്-
അപ്പോള്‍, ഞാന്‍ മതിയാക്കുന്നു കെ യുഡബ്ല്യുജെ കൂട്ടായ്മ.
ഗ്രൂപ്പുകളില്‍ ഇല്ലാതിരിക്കുകയോ ഉള്ളിടത്ത് നിശ്ശബ്ദമായിരിക്കുകയോ ആയതിനാല്‍ നിങ്ങളില്‍ പലര്‍ക്കും അറിഞ്ഞു കൊള്ളണമെന്നില്ല.
മാധ്യമ പ്രവര്‍ത്തനത്തിന്റെ മാഹാത്മ്യത്താലുള്ള ഗര്‍വ്വമല്ല, മറ്റുള്ളവരോടു സഹകരിക്കാതിരിക്കേണ്ട എന്ന മര്യാദ മാത്രമാണ് ഇത്രകാലവും കൂട്ടത്തില്‍ നില്‍ക്കാന്‍ പ്രേരണയായത്. ഇനി ഞാന്‍ ഒറ്റയ്ക്കാണ്.
പലരില്‍ നിന്നു പഠിച്ച പാഠങ്ങളും പകര്‍ന്നു കിട്ടിയ ധാര്‍മ്മിക ബോധവും കൊണ്ടാവാം ,ആരെയും അകാരണമായി വേദനിപ്പിക്കരുതെന്ന ശാഠ്യവുമായി കാല്‍ നൂറ്റാണ്ട് പരുക്കേല്‍ക്കാതെ കടന്നു വന്നു ഇവിടെ വരെ.
കാലം വല്ലാത്ത മാറ്റമാണ് നമ്മുടെ മേഖലയില്‍ കൊണ്ടുവന്നത്.കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടു, സംഘികള്‍ക്കും എന്‍എസ്സ് എസ്സിനും ഒന്നും പ്രതികരിക്കാനാവാത്ത വിധം സ്തബ്ധരായിപ്പോയെന്നോ മറ്റോ. അത് ആ സുഹൃത്തിന്റെ വ്യക്തിപരമായ ആഹ്ലാദം മാത്രമാണ്. അതു വാര്‍ത്തയില്‍ പ്രതിഫലിക്കുന്നിടത്താണ് അപകടം.ഒന്നാം നമ്പര്‍ ചാനലിലെ ആക്ഷേപഹാസ്യക്കാരന്‍ മൂന്നാംകിട രാഷ്ട്രീയ തര്‍ക്കോവ്‌സ്‌കിയെക്കാള്‍ ആഹ്ലാദാവേശത്താല്‍ അടിച്ചിരുത്തിപ്പോകുന്നത് കേട്ടു അന്നു രാത്രി .എന്‍ എസ്സ് എസ്സ് ജനറല്‍ സെക്രട്ടറിയുടെ വിഷ്വല്‍ കാട്ടിയിട്ട് ‘ കൂരായണാ താനിവിടുത്തെ ആരുവാ, കുറച്ചു കാലമായി പറയണമെന്നു വിചാരിക്കുന്നു…. ‘ എന്നൊക്കെ ജഗതിയുടെ ഡയലോഗ് ചേര്‍ത്ത് അവഹേളനവും കഴിഞ്ഞ് സംഘ പരിവാറിനെ നാലു ചീത്തയും വിളിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം അനുഭവിച്ച ആത്മനിര്‍വൃതി! ഇതാണ് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തനം.
പ്രതിഷേധിക്കുന്ന ശബ്ദത്തെ തലയ്‌ക്കെറിഞ്ഞു കൊല്ലുന്നവരുടെ നവോത്ഥാന, മാനവിക വാദങ്ങളെ ചോദ്യം ചെയ്യാനേ മുതിരാതെ ‘അക്രമികളായ സംഘ പരിവാറുകാരെ ‘ വേട്ടയാടാനിറങ്ങിയവരാണല്ലോ നമ്മള്‍. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത അക്രമം എന്നൊക്കെ വലിയ വായില്‍ വിളമ്പുമ്പോള്‍ പ്രതിഷേധത്തെ തെരുവില്‍ നേരിടാനിറങ്ങിയവരെപ്പറ്റി പാലിച്ച അപകടകരമായ മൗനം.’ ഇവര്‍ തല്ലുകൊള്ളേണ്ടവര്‍ ‘ എന്നു നിശ്ചയിച്ചുറപ്പിച്ച പക്ഷഭേദം.ഇത് എന്റെ മാധ്യമ ബോധ്യത്തില്‍ പെടുന്നതല്ല.
നൊന്ത ഹിന്ദുവിന്റെ നെഞ്ചിലെ മുറിവിലേക്ക് മുളകു തേക്കുന്ന ആ ആക്ഷേപഹാസ്യക്കാരനോട് എനിയ്ക്കും കൈ തരിച്ചു.പിന്നെ, വികാരമുള്ള ചെറുപ്പക്കാരുടെ കാര്യം പറയണോ? ഒരു മാധ്യമം കയ്യിലുണ്ടെന്നു കരുതി ആരെയും ഏകപക്ഷീയമായി അവഹേളിക്കാനുള്ള ലൈസന്‍സ് ആകുന്നില്ല. എല്ലാവരും ഉള്‍പ്പെടുന്ന സമൂഹത്തോടാണു നമ്മള്‍ സംവദിക്കുന്നതെന്നു മറന്ന് നഗ്‌നമായ പക്ഷപാതത്തോടെ നമ്മളങ്ങനെ കത്തിക്കയറുമ്പോള്‍ കയ്യില്‍ മാധ്യമമില്ലാത്ത, കൈത്തരിപ്പുള്ളവര്‍ തെരുവില്‍ കണ്ടാല്‍ കണക്കു ചോദിച്ചെന്നിരിക്കും. അതില്‍ നമ്മുടെ കുറ്റവും ഉണ്ടോ എന്ന് ആത്മപരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്.
‘കടക്കു പുറത്ത് ‘ എന്നു പറഞ്ഞപ്പോള്‍ പുറത്താക്കിയ നായയെപ്പോലെ വാലുമാട്ടി പുറകേ ചെന്ന നമ്മുടെ മാധ്യമപ്രവര്‍ത്തകബോധം എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു? അതിനു ശേഷവും മാസ്‌കറ്റ് ഹോട്ടലില്‍ ആരോ വിളിച്ചെന്നു പറഞ്ഞ് ഓടിച്ചെന്ന് ‘ആരു വിളിച്ചു ?’ എന്നു കേട്ട് ഇളിഭ്യരായി ഇറങ്ങിപ്പോന്ന വരുടെ പ്രൊഫഷണല്‍ വികാരം ചിലരോടു മാത്രമേ ഉള്ളോ?
ബഹിഷ്‌കരണം എന്നു കേട്ടാല്‍ സംഘപരിവാര്‍ വിരണ്ടു പോകും എന്നു കരുതിയിടത്ത് നമുക്കു പക്ഷേ, വല്ലാതെ തെറ്റി. എല്ലാം നിയന്ത്രിക്കുന്നവരാണു നമ്മള്‍ എന്ന അഹന്തയ്‌ക്കേറ്റ ആദ്യ തിരിച്ചടി. വേണ്ടെങ്കില്‍ വേണ്ട എന്ന ഉറച്ച തീരുമാനം നേരത്തേ എടുത്തിരുന്നെങ്കില്‍ അവര്‍ക്ക് കൂടുതല്‍ നേട്ടമായേനെ. പറയാനവസരം കിട്ടാതെ ചീത്ത കേള്‍ക്കാന്‍ വേണ്ടി മാത്രം വന്നിരുന്ന മണ്ടന്മാര്‍. മാധ്യമങ്ങളുടെ എതിര്‍പ്പിലൂടെയാണ് വളര്‍ന്നതെന്നു തിരിച്ചറിയാന്‍ വൈകിയവര്‍.
ഫ്രാക്ഷന്‍ എന്നൊക്കെ കേള്‍ക്കുന്ന കാലവുമാണല്ലോ. എന്തായാലും കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തനം.
ചിലര്‍ എന്തു പറഞ്ഞാലും മിണ്ടാതെ കേട്ടുപോരിക, ചിലരെ ചോദ്യം ചോദിച്ചു ശ്വാസം മുട്ടിക്കുക, ചിലരെ പരിഹസിച്ചു കൊല്ലുക എന്നതാണല്ലോ ഇപ്പോഴത്തെ പത്ര സമ്മേളന രീതി.
ആയതിനാല്‍ ഇക്കാലത്തിന്റെ മാധ്യമ പ്രവര്‍ത്തകനല്ല എന്ന ബോധ്യത്തോടെയാണ് കൂട്ടായ്മ വിടുന്നത്.
സ്ഥാപനത്തിനു വേണ്ടി തെറ്റില്ലാതെ വാര്‍ത്ത എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്ന തൊഴിലാളിയായി മാത്രം തുടര്‍ന്നോളാം.
വിധിയെഴുതാം, വിചാരണ ചെയ്യാം, സംഘിയാണോ എന്നു നിങ്ങള്‍ക്കു നിശ്ചയിക്കാം.( ആകുന്നത് അത്ര മോശം കാര്യമാണെന്ന തോന്നലും ഇല്ല.)
എന്തായാലും കേള്‍ക്കാന്‍ ഞാനില്ല. പറഞ്ഞു മാത്രം ശീലിച്ചവരുടെ ഇടയിലായിരുന്നല്ലോ ഇതുവരെ.
കേട്ടതിനു നന്ദി.
Discussion about this post