ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നത് അസം ജിന്നയുടെ പാക്കിസ്ഥാന് ആകാതിരിക്കാനെന്ന് വടക്കു കിഴക്കന്‍ മേഖലയിലെ ബിജെപിയുടെ മുഖമായ ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബില്‍ പാസായില്ലായിരുന്നുവെങ്കില് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നും അദ്ദേഹം തുറന്നടിച്ചു. അസം മറ്റൊരു കശ്മീര്‍ ആകാന്‍ ആഗ്രഹിക്കുന്നവരാണ് ബില്ലിനെ എതിര്‍ക്കുന്നത്. അസമിലെ തദ്ദേശീയ ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതാണ് ബില്‍. സംസ്ഥാനത്ത് വിഘടനവാദ നീക്കങ്ങള്‍ നടക്കുന്നുണ്ട്. അസമിനെ പാക്കിസ്ഥാനിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. 1947ല്‍ വിഭജനസമയത്ത് അസമിനെ പാക്കിസ്ഥാന്റെ ഭാഗമാക്കാന്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മുസ്ലിം ലീഗ് അസമില്‍ ഇല്ലെങ്കിലും അക്കാലത്തെ ചിന്തകള്‍ക്കനുസരിച്ചുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നുണ്ട്. അസമിലെ ജനസംഖ്യാ മാറ്റം ഇന്ത്യയുടെ പരമാധികാരത്തിന് വെല്ലുവിളിയാണെന്ന് സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹിമന്ത വ്യക്തമാക്കി.
ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ വംശഹത്യാ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിന്, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് പൗരത്വം ലഭിക്കും.
പാക്കിസ്ഥാനില്‍ നിന്നുള്‍പ്പെടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ഈ മൂന്ന് രാജ്യങ്ങളിലും ഹിന്ദുക്കള്‍ പീഡനം അനുഭവിക്കുകയാണെന്ന് ഹിമന്ത ചൂണ്ടിക്കാട്ടി. മതപരമായ പീഡനത്തിനിരയായി എട്ട് ലക്ഷത്തോളം ഹിന്ദുക്കള്‍ അസമിലുണ്ട്. ഇവര്‍ക്ക് പോകാന്‍ മറ്റൊരു ഇടമില്ല. അദ്ദേഹം വിശദീകരിച്ചു.
Discussion about this post