മ്യാന്മാറിലെ തന്ത്രപ്രധാനമായ സിറ്റാവേ തുറമുഖം ഇന്ത്യ മുൻകൈയ്യെടുത്ത് നിർമ്മിയ്ക്കുകയും അടുത്തുതന്നെ പൂർണ്ണമായി പ്രവർത്തനമാരംഭിയ്ക്കുകയും ചെയ്യുമെന്ന് തുറമുഖവകുപ്പ് സഹമന്ത്രി മൻസുഖ് എൽ മാണ്ഡ്യവ്യ രാജ്യസഭയിൽ അറിയിച്ചു. ഇന്ത്യൻ സഹായത്തോടെ രാജ്യത്തിനുവെളിയിൽ നിർമ്മിയ്ക്കുന്ന തുറമുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാവും മ്യാന്മാറിലെ സിറ്റാവേ.
ബംഗാളിലെ കൊൽക്കൊത്ത തുറമുഖവുമായി മ്യാന്മാറിലെ സിറ്റാവേ തുറമുഖത്തെ ബന്ധിപ്പിയ്ക്കുന്ന കലഡാൻ മൾട്ടി മോഡോ ട്രാൻസിറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ടിന്റെ ഭാഗമായാണ് ഈ തുറമുഖനിർമ്മാണം. കൊൽക്കൊത്ത തുറമുഖത്തെ മ്യാന്മാറിലെ സിറ്റാവേ തുറമുഖവുമായി ബന്ധിപ്പിയ്ക്കും. അവിടെ നിന്ന് കലഡാൻ നദി വഴി മ്യാന്മാറിലെ ബംഗ്ളാദേശ് അതിർത്തിയോടടുത്ത പലേട്വായുമായി വൻ ബോട്ടുകൾക്ക് പോകാവുന്ന നദീഗതാഗത സംവിധാനമുണ്ടാക്കും. പലേട്വായിൽ നിന്ന് റോഡുവഴി മിസോറാമുമായി കൂടി ബന്ധിപ്പിയ്ക്കുന്നതിലൂടെ കടൽ, കര, നദീ മാർഗ്ഗങ്ങളിലൂടെയുള്ള ഒരു വൻ ഗതാഗതവലയമായിരിയ്ക്കും ഉണ്ടാവുക.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ തമ്മിലും ഭാരതത്തിലെ വൻ നഗരങ്ങളുമായും ഭാരതത്തിന്റെ ഹൃദയഭൂമിയുമായും ബന്ധിപ്പിയ്ക്കാൻ ഈയിടെ പണികഴിപ്പിച്ച ബോഗീബീൽ പാലമുൾപ്പെടെയുള്ള റോഡുകളുടെ ശൃംഘലയും കൂടിയാകുന്നതോടെ വലിയൊരു വികസനമാവും ഈ ഭാഗങ്ങളിലുണ്ടാവുക.
മാത്രവുമല്ല ഇന്ത്യ മയാന്മാർ തായ്ലാൻഡ് ഹൈവേ കൂടി പണിതീരുന്നതോടെ ആ മേഖലയിലെ സകല രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് നേരിട്ട് റോഡുവഴി ബന്ധമുണ്ടാകും.
517.29കോടി രൂപയാണ് ഈ തുറമുഖത്തിനു മാത്രമായി നിർമ്മാണച്ചെലവ് പ്രതീക്ഷിയ്ക്കുന്നത്. ഈ മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന ഭൂമിശാസ്ത്രപരമായ സ്വാധീനം ഇതോടെ നിയന്ത്രിയ്ക്കാനും ഈ തുറമുഖവും അതിനോടനുബന്ധിച്ചുള്ള മറ്റ് പദ്ധതികളും വഴി ഭാരതത്തിനു കഴിയും. തന്ത്രപ്രധാനമായും വാണിജ്യപരമായും വൻ മുന്നേറ്റമാണ് ഇതുകൊണ്ടുണ്ടാവുക.
Discussion about this post