ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് എടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള രംഗത്ത്. ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കൂടെ നില്‍ക്കേണ്ട ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ വാദത്തെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്തരുടെ വികാരം മാനിക്കാതെ പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡ് എന്തിനാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുക്കളുടെ ആചാരങ്ങള്‍ സംരക്ഷിക്കാനും ഭക്തന്റെ ആവലാതികള്‍ പരിഹരിക്കാനുമുള്ളതാണ് ദേവസ്വം ബോര്‍ഡെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസം ഇല്ലാതാക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനും ശബരിമലയെ തകര്‍ക്കാനും ശ്രമിക്കുന്ന സര്‍ക്കാരിനെ ദേവസ്വം ബോര്‍ഡ് പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റിയായി പ്രവര്‍ത്തിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ഉദ്ദേശമെങ്കില്‍ ഭരണം എ.കെ.ജി സെന്ററില്‍ നടത്തണമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഹൈന്ദവ വിശ്വാസികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഇങ്ങനൊരു ദേവസ്വം ബോര്‍ഡിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരന് പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ശബരിമല കേസ് കോടതിയിലെത്തിയപ്പോൾ മുതൽ ഇടത് സർക്കാർ ഹിന്ദു വിശ്വാസികൾക്കെതിരെയുള്ള സമീപനമാണ് സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒരിക്കൽ പോലും ഹിന്ദു ആചാര്യന്മാരുടെയോ തന്ത്രിയുടെയോ ക്ഷേത്രജ്ഞന്മാരുടെയോ അഭിപ്രായം ഈ സർക്കാർ ചോദിച്ചിട്ടില്ല.
ആരോടും അഭിപ്രായം ആരായാതെയാണ് വിശ്വാസികൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന ശബരിമലയുടെ ആചാരം അത്യന്താപേക്ഷിതമല്ലെന്ന് ഇടത് സർക്കാർ സുപ്രീം കോടതിയിൽ നിലപാടെടുത്തത്. സംസ്ഥാന സർക്കാരിന്റെ നിലപാടാണ് ഹിന്ദു വിശ്വാസികൾക്ക് തിരിച്ചടിയായതും സുപ്രീം കോടതിയുടെ വിധി എതിരാകാനും കാരണം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രതിഷേധം ഉയർന്നിട്ടും ഹിന്ദുവിശ്വാസികളുടെ വികാരത്തിന് പുല്ലുവില നൽകിയാണ് ഇന്നും പിണറായി സർക്കാർ കോടതിയിൽ വാദിച്ചത്. പുന: പരിശോധന ഹർജികളും റിട്ട് ഹർജികളും തള്ളണമെന്നാണ് സർക്കാരിന്റെ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയുടെ വാദം.
സിപിഎമ്മിന്റെ ലക്ഷ്യം വിശ്വാസം ഇല്ലാതാക്കലും നിരീശ്വരവാദം പ്രചരിപ്പിക്കലും ശബരിമലയെ തകർക്കലുമാണ് എന്നത് പൂർണമായി തന്നെ തെളിഞ്ഞതാണ് . ഇപ്പോൾ അത് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇതിൽ അത്ഭുതമില്ല.
പക്ഷേ ക്ഷേത്രാചാരങ്ങൾക്കും വിശ്വാസികൾക്കും ഒപ്പം നിൽക്കേണ്ട ദേവസ്വം ബോർഡ് ആരുടെ തിട്ടൂരമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് വിശ്വാസികൾക്ക് അറിയേണ്ടതുണ്ട്. ഹിന്ദുക്കളുടെ ആചാരം സംരക്ഷിക്കാനാണ് ദേവസ്വം ബോർഡ് . ഭക്തന്റെ ആവലാതികൾ പരിഹരിയ്ക്കാനുള്ളതാണത്.
സർക്കാരിന്റെ വാദം ആവർത്തിക്കാനാണെങ്കിൽ എന്തിന് പ്രത്യേകം അഭിഭാഷകനെ വെച്ച് ഭക്തന്റെ കാണിക്കപ്പണം ചെലവാക്കുന്നു ?
ലക്ഷണക്കണക്കിന് അമ്മമാരുൾപ്പെടെയുള്ള ഭക്തർ കരഞ്ഞു വിളിച്ചിട്ടും അത് മനസ്സിലാക്കാതെ പിണറായി വിജയൻ എഴുതിത്തരുന്നതിന് അനുസരിച്ച് പെരുമാറാനാണെങ്കിൽ ഈ ദേവസ്വം ബോർഡ് എന്തിനാണ് ?
സിപിഎമ്മിന്റെ ഏരിയ കമ്മിറ്റിയായി പ്രവർത്തിക്കാനാണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നതെങ്കിൽ ഭരണം അങ്ങ് എകെജി സെന്ററിൽ നടത്തുന്നതാണ് നല്ലത് .
ഹിന്ദു ക്ഷേത്രങ്ങൾക്കും വിശ്വാസികൾക്കും ഇങ്ങനെയൊരു ദേവസ്വം ബോർഡ് ആവശ്യമില്ല. !
https://www.facebook.com/psspillai/photos/a.206667806140197/1293118284161805/?type=3&theater
Discussion about this post