ഡല്‍ഹി: ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തമിഴ്നാട്, കര്‍ണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കും.
കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തമിഴ്നാട്ടിലെ മറ്റു സീറ്റുകളിലെ വോട്ടെടുപ്പ് നാളെ പൂര്‍ത്തിയാകും. കനിമൊഴി, കാര്‍ത്തി ചിദംബരം, എ രാജ, എച്ച് രാജ, പൊന്‍ രാധാകൃഷ്ണന്, അന്‍പുമണി രാംദോസ് തുടങ്ങിയവര്‍ തമിഴ്നാട്ടിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.
കര്‍ണ്ണാടകത്തിലെ ആദ്യ ഘട്ട വോട്ടെടുപ്പും നാളെ നടക്കും. ഒഡീഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും നാളെയാണ്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, പ്രജ്വല്‍ രേവണ്ണ, സദാനന്ദ ഗൗഡ, വീരപ്പ മൊയ്ലി തുടങ്ങിയവര്‍ കര്‍ണാടകത്തില്‍ ജനവിധി തേടുന്നു.
ഹേമമാലിനി, ഡാനിഷ് അലി, സുഷ്മിതാ ദേവ്, താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കളും രണ്ടാംഘട്ടത്തില്‍ മത്സരരംഗത്തുണ്ട്.
തമിഴ് നാട് 38, കർണാടക 14, മഹാരാഷ്ട്ര 10, യുപി 8 , അസം, ബിഹാർ, ഒഡീഷ 5 വീതം, ഛത്തീസ്ഗഡ്, ബംഗാൾ, ജമ്മു കശ്മീർ 3 വീതം, മണിപ്പുർ, ത്രിപുര, പുതുച്ചേരി ഓരോ സീറ്റുകളിലേക്കുമാണു തിരഞ്ഞെടുപ്പ്. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
തെരഞ്ഞെടുപ്പ് റദ്ദാക്കിയ വെല്ലൂർ ഒഴികെയുള്ള 38 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കും,പുതുച്ചേരിയിലെ ഒരു മണ്ഡലത്തിനുമൊപ്പം 18 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പും നാളെയാണ് നടക്കുക.
വോട്ടർമാരെ പണം നൽകാൻ സ്വാധീനിച്ചെന്ന ആരോപണത്തിന്റെ നിഴലിലാണ് ഇക്കുറിയും തമിഴ്നാട്.ഡിഎംകെ നേതാവും,സ്ഥാനാർത്ഥിയുമായ കതിർ ആനന്ദിന്റെ വസതിയിൽ നിന്നും,ഓഫീസിൽ നിന്നും കണക്കിൽപ്പെടാത്ത പണമാണ് പിടിച്ചെടുത്തത്.തുടർന്ന് ആദായനികുതി വകുപ്പ് ഡി എം കെ അദ്ധ്യക്ഷൻ സ്റ്റാലിന്റെ സഹോദരിയും,സ്ഥാനാർത്ഥിയുമായ കനിമൊഴിയുടെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു.
മണ്ഡ്യ, മൈസൂരു, ഹാസൻ എന്നിവയും ബെംഗളുരു നഗരമഖലയും ഉൾപ്പെടുന്ന ഉൾപ്പെടെ തെക്കൻ കർണാടകയാണു നാളെ വിധിയെഴുതാനെത്തുക.നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കുകയും,അതിനു ശേഷം പരസ്പരം പഴിചാരുകയും ചെയ്യുന്ന കോൺഗ്രസിനും,ദളിനും കർണാടക ഒരു കടമ്പയാകുമെന്നാണ് നിഗമനം.
നിലവിൽ പത്തിൽ എട്ടു മണ്ഡലങ്ങളും ബിജെപി-ശിവസേന സഖ്യത്തിന്റെ കയ്യിലുള്ള മഹാരാഷ്ട്രയും നാളെ പോളിംഗ് ബൂത്തിലെത്തും.
Discussion about this post