ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന പരാതി ശരിവച്ച് ജില്ലാ കലക്ടര്‍. ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പട്ടിക തയാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കള്ളവോട്ട് നടക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.
ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കി ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്‍റെ പരാതി. വോട്ടര്‍ പട്ടികയിലെ പേജുകള്‍ അടക്കം ഉള്‍പ്പെടുത്തി അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതിയും നല്‍കി.
ഈ പരാതി പരിശോധിച്ചപ്പോൾ ചില പേരുകളില്‍ ഇരട്ടിപ്പ് കണ്ടെത്തിയെന്ന് ജില്ല കലക്ടര്‍ കെ.വാസുകി അറിയിച്ചു. കള്ളവോട്ട് തടയാന്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ബൂത്ത് ലെവൽ ഓഫിസര്‍മാരുടെ കൂടി സഹായത്തോടെയാണ് പട്ടികയില്‍ കൃത്രിമം കാട്ടിയതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആരോപണം. 1,12,322 പേരുകളില്‍ ഇരട്ടിപ്പ് കണ്ടെത്തിയാണ് തെളിവു സഹിതം അടൂര്‍ പ്രകാശ് പരാതി നല്‍കിയത്.
Discussion about this post