കൊളംബോയിലെ ഷാങ്ഗ്രില പഞ്ചനക്ഷത്രഹോട്ടലിലും വടക്കൻമേഖലയിലെ ഒരു വീട്ടിലും ഉണ്ടായ സ്ഫോടനങ്ങളിൽ ചാവേറുകളായത് കൊളംബോയിലെ സുഗന്ധവ്യഞ്ജന വ്യാപാരിയും രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ളയാളുമായ മുഹമ്മദ് ഇബ്രാഹിമിന്റെ മക്കളായ ഇൻഷാഫ് ഇബ്രാഹിം, ഇൽഹാം ഇബ്രാബിം എന്നിവരാണ്. ഇവരുടെ പേരുവിവരങ്ങൾ ശ്രീലങ്കൻ സർക്കാർ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെ ഇവ പുറത്തുവിട്ടു.
മഹാവേല ഗാർഡൻസിലെ മൂന്നുനിലകളുള്ള ഇവരുടെ ആഡംബര വീടിനു സമീപം താമസിക്കുന്നവർക്കും ഇവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവർക്കും ഈ സഹോദരങ്ങൾ ഇത്തരത്തിലൊരു പ്രവൃത്തിയിൽ ഏർപ്പെട്ടെന്ന വിവരം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മുപ്പത്തിമൂന്നുകാരനായ ഇൻഷാഫിനു സ്വന്തമായി ചെമ്പ് ഫാക്ടറിയുണ്ട്. നഗരത്തിലെ പ്രമുഖ സ്വർണവ്യാപാരിയുടെ മകളാണ് ഇൻഷാഫിന്റെ ഭാര്യ.
കമ്പനിയിൽ ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും ഏതൊരു ആവശ്യത്തിലും സഹായിക്കുന്നതിൽ ഇൻഷാഫ് യാതൊരു മടിയും കാണിച്ചിരുന്നില്ല. സാമ്പത്തികമായി ബുന്ധിമുട്ടുകളുമില്ലാത്ത, ശാന്തസ്വഭാവക്കാരനായ ഒരാൾ എങ്ങനെ ഇതിലേക്ക് എത്തിപ്പെട്ടതെന്ന ചോദ്യമാണ് ഇൻഷാഫിനെ അടുത്തറിയുന്നവരെ അലട്ടുന്നത്. ഷാങ്ഗ്രില ഹോട്ടലിൽ പ്രഭാതഭക്ഷണ
ബുഫേയ്ക്കു ഹോട്ടലിലെ മറ്റ് അതിഥികൾക്കൊപ്പം നിരയിൽ കാത്തുനിൽക്കുമ്പോഴാണ് ഇൻഷാഫ് ചാവേറായത്
ഇൻഷാഫിന്റെ ഇളയസഹോദരനായ ഇൽഹാം വിദേശത്തു നിന്നു വിദ്യാഭ്യാസം നേടിയ ആളാണ്. സ്ഫോടനങ്ങൾക്കു പിന്നാലെ ഇവരുടെ വീട്ടിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇൽഹാം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇൽഹാമിന്റെ ഭാര്യയും മൂന്നു കുട്ടികളും മരിച്ചു. 4 പൊലീസുകാരും ഒപ്പം കൊല്ലപ്പെട്ടു. ആക്രമണത്തിൽ സംശയിക്കപ്പെടുന്ന സംഘടനയായ നാഷനൽ തൗഹീദ് ജമാഅത്തിനോട് ഇൽഹാം ആഭിമുഖ്യം കാണിച്ചിരുന്നതായി ഇൽഹാമിനോട് അടുത്തവൃത്തങ്ങൾ പറയുന്നു. എങ്കിലും ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാൻ മാത്രം അതു വളർന്നിരുന്നെന്ന് അവരിൽ പലർക്കും അറിയില്ലായിരുന്നു
Discussion about this post