കൊച്ചി: ശ്രീലങ്കയില്‍ നൂറ് കണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനപരമ്പരയുടെ സൂത്രധാരകരില്‍ ചിലര്‍ കേരളം സന്ദര്‍ശിച്ചതായി എന്‍ഐഎയ്ക്ക് സൂചന.
സ്‌ഫോടനത്തിന്റെ സൂത്രധാരമായ സഹ്‌റാന്‍ ഹാഷിം ണ്ടുതവണ കേരളത്തിലെത്തിയതായാണ് സംശയം.2016നുശേഷമായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. ഇതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സികളും കേരള പോലീസും അന്വേഷണം തുടങ്ങി. ഫോര്‍ട്ട് കൊച്ചി, കോവളം, വര്‍ക്കല എന്നിവിടങ്ങളിലെ ഹോം സ്റ്റേകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
സംഭവത്തില്‍ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് സ്വദേശിക്കും ബന്ധമുണ്ടെന്ന് എന്‍.ഐ.എ. സംശയിക്കുന്നു. ഏറെക്കാലമായി മട്ടന്നൂരില്‍ താമസിക്കുന്ന ഇയാളുടെ സുഹൃത്തിനെ കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. പലരും ഇനിയുള്ള ദിവസങ്ങളില്‍ കസ്റ്റഡിയിലാകുമെന്നാണ് സൂചന. സഹ്‌റാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളുടെ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കേള്‍ക്കുന്ന ശീലമുള്ളവരാണ് ഇപ്പോള്‍ എന്‍.ഐ.എ.യുടെ കസ്റ്റഡിയിലുള്ള മൂന്നുപേരെന്നും കണ്ടെത്തിയിട്ടുണ്ട്. ഹാഷിമിന്റെ കേരള സന്ദര്‍ശനങ്ങളെക്കുറിച്ച് ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമം. എന്നാല്‍,
കാസര്‍കോഡ് കേന്ദ്രീകരിച്ച് നേരത്തേ നടന്ന ഐ.എസ്. റിക്രൂട്ട്‌മെന്റില്‍ പ്രതിസ്ഥാനത്തുള്ളവരുമായി ഇവര്‍ക്ക് പരിചയമുണ്ട്.ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള പ്രതി റാഷിദ് അബ്ദുല്ലയുമായും ഇവരില്‍ ചിലര്‍ക്ക് പരിചയമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. 2016ലാണ് റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ മലയാളിയുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയത്. ഏതാണ്ട് അതേകാലത്ത് 36 ശ്രീലങ്കന്‍ യുവാക്കളും ഐ.എസില്‍ ചേരുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണോ സഹ്‌റാന്‍ ഹാഷ്മി കേരളത്തിലെത്തിയത് എന്നാണ് പരിശോധിക്കുന്നത്. ശ്രീലങ്കയിലും ഇന്ത്യയിലും ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്തതിനു പിന്നില്‍ ഒരേ സംഘമാകാമെന്ന നിഗമനത്തിലാണ് എന്‍.ഐ.എ.
Discussion about this post