പൊലീസ് തപാൽ വോട്ട് തിരിമറിയില്‍ സസ്പെൻഷനിലായ കമാൻഡോ വൈശാഖ് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അംഗം.5 മാസത്തോളം മുഖ്യമന്ത്രിക്കൊപ്പം ജോലി ചെയ്ത വൈശാഖിനെ പിന്നീട് ഒഴിവാക്കി. പൊലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ അടുത്ത ബന്ധുവുമാണ്.
ബാലറ്റുകൾ ശേഖരിക്കാൻ അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന ശബ്ദരേഖ വൈശാഖിന്റേതാണ്.എന്നാൽ, തപാൽ ബാലറ്റുകൾ ചോദിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് വൈശാഖ് സ്പെഷൽ ബ്രാഞ്ചിനു നൽകിയ മൊഴി. വൈശാഖിനു പുറമേ ഐആർ ബറ്റാലിയനിലെ മറ്റ് 4 പൊലീസുകാർക്കെതിരെയും നടപടിയുണ്ടാകും.
വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പിന്നാലെ വൈശാഖിനെ സസ്പെൻഡും ചെയ്തു.ഈ കേസ് പ്രത്യേകമായി തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് അന്വേഷിക്കും. പോസ്റ്റൽ ബാലറ്റിലെ തിരിമറിയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം ക്രൈംബ്രാഞ്ച് തൃശൂർ എസ്പി സുദർശന്റെ നേതൃത്വത്തിൽ നടക്കും. ഈ അന്വഷണം പൂർത്തിയായ ശേഷമായിരിക്കും പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ പൊലീസുകാരൻ മണിക്കുട്ടനെതിരെയും മറ്റ് പൊലീസുകാർക്കെതിരെയും നടപടിയുണ്ടാവുക. ഈ മാസം 15-നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
Discussion about this post