അന്താരാഷ്ട്രരംഗത്ത് ഇന്ത്യയ്ക്ക് വീണ്ടും അംഗീകാരം. ഐക്യരാഷ്ട്രസഭാ സമാധാനസേനയുടെ സൌത്ത് സുഡാനിലെ കമാൻഡർ ഇൻ ചീഫ് ആയി ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥനെ നിയമിച്ചതായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗെറ്ററാസ് അറിയിച്ചു. ഇന്ത്യൻ കരസേനയിലെ ലഫ്റ്റനന്റ് ജനറൽ ശൈലേഷ് ടിനൈക്കറിനാണ് ഈ സ്ഥാനം ലഭിച്ചത്.
ഇന്ത്യൻ കരസേനയിൽ മുപ്പത്തിനാലു വർഷം സ്തുത്യർഹസേവനം നടത്തിയയാളാണ് ലഫ്റ്റനന്റ് ജനറൽ ശൈലേഷ് ടിനൈക്കർ എന്ന് ഐക്യരാഷ്ട്രസഭ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. വിശിഷ്ട സേവാ മെഡലും സേവാ മെഡലും ലഭിച്ച അദ്ദേഹം 1983ലെ ഇന്ത്യൻ മിലിറ്ററി അക്കാദമി ബാച്ചിൽ നിന്ന് ബിരുദമെടുത്ത ശേഷമാണ് കരസേനയിൽ ചേർന്നത്.
മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രതിരോധ തന്ത്ര പഠനത്തിൽ ഗവേഷണബിരുദം നേടിയ അദ്ദേഹം ഇപ്പോൾ കരസേനാ ഇൻഫന്റ്രി സ്കൂളിന്റെ കമാന്റന്റ് ആയാണ് നിലവിൽ പ്രവർത്തിയ്ക്കുന്നത്. ആർമി ഹെഡ്ക്വാട്ടേഴ്സിൽ അഡീഷണൽ ഡയറക്ടർ ജനറലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സുരക്ഷാസേനയുടെ ഭാഗമായി അംഗോളയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവിഭക്ത സുഡാനിൽ ഇതിനുമുൻപും സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 16000 പേരോളം വരുന്ന അന്താരാഷ്ട്ര സേനയുടെ തലവനായാണ് പ്രവർത്തിക്കാൻ പോകുന്നത്. ഐക്യരാഷ്ട്രസഭയുടേ സമാധാനസേനയിൽ ഏറ്റവും കൂടൂതൽ അംഗങ്ങളുള്ള നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.സൗത്ത് സുഡാനിലെ ഈ ആഭ്യന്തരയുദ്ധത്തിൽ സമാധാനസേനയുടെ നൂറോളം സൈനികർ ജീവൻ വെടിഞ്ഞിട്ടുണ്ട്.
Discussion about this post