ഡൽഹി: രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര ക്യാബിനറ്റ് ബജറ്റ് അംഗീകരിച്ചു.
ഇന്ദിര ഗാന്ധിക്ക് ശേഷം കേന്ദ്ര ധനകാര്യ മന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയെന്ന ചരിത്ര പശ്ചാത്തലത്തിലാണ് ശ്രീമതി സീതാരാമന്റെ ബജറ്റ് അവതരണം. ബജറ്റിന് മുന്നോടിയായി 2018-19 സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് കഴിഞ്ഞ ദിവസം സഭയിൽ വെച്ചിരുന്നു. സമ്പദ്ഘടനയുടെ സമകാലീന അവസ്ഥയും അത് നേരിടുന്ന വെല്ലുവിളികളും കൃത്യമായി പ്രതിപാദിക്കുന്ന റിപ്പോർട്ട് ആയിരുന്നു അത്.
ആമുഖ പ്രസംഗത്തിൽ ഒന്നാം എൻഡിഎ സർക്കാരിന്റെ സാമ്പത്തിക നേട്ടങ്ങൾ മന്ത്രി എണ്ണിയെണ്ണി പറഞ്ഞു. .പ്രവർത്തിക്കുന്ന സർക്കാരിനുള്ള അംഗീകാരമാണ് ഇത്തവണത്തെ ജനവിധി . 2.7 ട്രില്യൺ ഡോളറായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളർന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ഈ വർഷം 5 ട്രില്യൺ ഡോളറായി സാമ്പത്തിക വ്യവസ്ഥ വളരും. വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള അംഗീകാരം ജനങ്ങൾ നൽകിയിട്ടുണ്ട് . എല്ലാ മേഖലകളിലും വികസനമാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു . വളർച്ചയ്ക്ക് സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതാണ് . ശക്തമായ രാജ്യത്തിനു ശക്തനായ പൗരൻ എന്ന മുദ്രാവാക്യം അടിസ്ഥാനമാക്കിയാകും പ്രവർത്തനമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പ്രഖ്യാപനമായ ബജറ്റ്, ദേശീയ സമ്പദ്ഘടനയുടെ ഭൂതകാല വരുമാനത്തിന്റെയും ചിലവിന്റെയും കണക്കാണ്. ഒപ്പം നടപ്പ് സാമ്പത്തിക വർഷം നടപ്പിലാക്കൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ സാമ്പത്തിക വിശകലനം കൂടിയാണ്.
Discussion about this post