കേന്ദ്ര ബജറ്റിനെ പരമ്പരാഗത ബഹീ ഖാതയാക്കി മോദി സർക്കാർ സാംസ്കാരിക സ്വദേശിവത്കരണം വിപ്ലവകരമായി നടപ്പിലാക്കി. നേരത്തെ ബജറ്റിനെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ‘രാജ്യത്തിന്റെ ബഹീ ഖാത’ എന്ന് വിശേഷിപ്പിച്ചിരുന്നു. ബാഹി ഖാത എന്ന ഭാരതീയ പദത്തിന്റെ അർത്ഥം സ്ഥിതിവിവര കണക്കുകൾ എന്നാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്മണ്യം പറഞ്ഞു. ബജറ്റിനെ ബഹീ ഖാതയെന്ന് പുനർനാമകരണം ചെയ്തത് നൂറ്റാണ്ടുകളായി നില നിന്നിരുന്ന പാശ്ചാത്യ സാംസ്കാരിക അടിമത്തത്തിൽ നിന്നുള്ള മോചനമായി വിലയിരുത്തപ്പെടുന്നു.
ബ്രീഫ്കേസ് എന്ന് അർത്ഥം വരുന്ന ‘ബൗഗെ’ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ബജറ്റ് എന്ന ഇംഗ്ലീഷ് വാക്കുണ്ടായിരിക്കുന്നത്. നിലവിൽ പ്രചാരത്തിലുള്ള പല ആംഗലേയ പദങ്ങളുടെയും ഇതര പാശ്ചാത്യ പദങ്ങളുടെയും മൂലപദങ്ങൾക്ക് വേദഭാഷയായ സംസ്കൃതത്തോട് വ്യക്തമായ കടപ്പാടുള്ളതായി പല ഭാഷാ പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്. ബഹീ ഖാതയെന്ന ഹിന്ദി വാക്ക് ദേവനാഗരിയുടെ ഉത്പന്നമാണ്. ഇന്ത്യൻ യൂണിയന്റെ സ്ഥിതിവിവര കണക്കുകൾ എന്നതാണ് ബജറ്റ് കൊണ്ട് അർത്ഥമാക്കുന്നതെന്ന് അഭിമാനത്തോടെ വ്യക്തമാക്കുകയാണ് ബഹീ ഖാതയുടെ പ്രയോഗത്തിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്.
തന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരണ വേളയിൽ നിർമ്മല സീതാരാമൻ ‘ബജറ്റ് ബ്രീഫ്കേസ്’ എന്ന പതിവിനെയും ഉപേക്ഷിച്ചു. പതിവ് കറുപ്പ്/ തവിട്ട് ബ്രീഫ്കേസുകൾക്ക് പകരം ബജറ്റ് രേഖകൾ ചുവന്ന തുണിയിൽ പൊതിഞ്ഞാണ് നിർമ്മല സീതാരാമൻ സഭയിൽ കൊണ്ട് വന്നത്. ഗ്ലാഡ്സ്റ്റൺ പെട്ടിയെന്ന ബ്രിട്ടീഷ് പതിവിനെയും ഇവിടെ ഭാരതം ദേശീയ പൈതൃകം കൊണ്ട് പുന:സ്ഥാപിച്ചു.
പതിനെട്ടാം നൂറ്റാണ്ടിൽ വാർഷിക കണക്ക് അവതരിപ്പിക്കവെ ബ്രിട്ടീഷ് ബജറ്റ് മേധാവി വില്ല്യം ഇ ഗ്ലാഡ്സ്റ്റണാണ് ബ്രീഫ്കേസിൽ ബജറ്റ് രേഖകൾ കൊണ്ടു വരുന്ന പതിവിന് തുടക്കമിട്ടത്. പിന്നീട് ഈ പതിവ് അന്നത്തെ ബ്രിട്ടീഷ് കോളനികളിലും വ്യാപിക്കുകയായിരുന്നു.
ഇന്ത്യയിൽ ബജറ്റ് അവതരണ പ്രസംഗത്തിന് മുന്നോടിയായി ബാഗുമായി സഭയിലെത്തുന്ന പതിവിന് തുടക്കം കുറിച്ചത് 1947 നവംബർ മാസം 26ആം തീയതി സ്വതന്ത്ര ഭാരതത്തിന്റെ കന്നി ബജറ്റ് അവതരിപ്പിച്ച ആദ്യ ധനകാര്യ വകുപ്പ് മന്ത്രി ആർ കെ ഷണ്മുഖം ചെട്ടി ആയിരുന്നു.
1998-99 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ച അന്നത്തെ ധനകാര്യമന്ത്രി യശ്വന്ത് സിൻഹ കുടുക്കകളുള്ള കറുത്ത പെട്ടിയുമായാണ് സഭയിലെത്തിയത്. ബ്രിട്ടണിൽ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ചുവന്ന പെട്ടിയുമായി യുപിഎ സർക്കാരിന്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന പ്രണാബ് മുഖർജി സഭയിലെത്തിയതും ശ്രദ്ധേയമായിരുന്നു.
എന്നാൽ ചരിത്രപരമായ മുഹൂർത്തത്തിനാണ് ‘ബഹീ ഖാത’യിലൂടെ രണ്ടാം എൻഡിഎ സർക്കാർ വേദിയൊരുക്കിയിരിക്കുന്നത്.
Discussion about this post