ചെന്നൈ: കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശരവണഭവന്‍ ഉടമ പി. രാജഗോപാല്‍ ജയിലില്‍. മദ്രാസ് ഹൈക്കോടതിയില്‍ രാജഗോപാല്‍ കീഴടങ്ങി.ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രീംകോടതി നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കീഴടങ്ങല്‍.
ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലാണു കോടതി മുറിയിലെത്തിയത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും പുഴല്‍ ജയിലിലേക്കു അയക്കാനായിരുന്നു കോടതി ഉത്തരവ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും.
ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണു സുപ്രീംകോടതി രാജഗോപാലിനു ശിക്ഷ വിധിച്ചത്.
കേസില്‍ 2004ല്‍ ആണ് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഉയര്‍ത്തി. 2009ല്‍ ജാമ്യം നേടിയ രാജഗോപാല്‍, ജീവപര്യന്തം ശിക്ഷ തുടങ്ങുന്ന ജൂലൈ ഏഴിനു കീഴടങ്ങണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ മറികടക്കാനായി, താന്‍ ആശുപത്രിയില്‍ ആയിരുന്നെന്നും ചികില്‍സയ്ക്കായി കൂടുതല്‍ സമയം വേണമെന്നും വിശദീകരിച്ച് രാജഗോപാല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാല്‍ ദമ്പതിമാരെ ഭീഷണിപ്പെടുത്തി. 2001ല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post