യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്ന സാക്ഷി മൊഴി പുറത്ത്. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തി വാങ്ങി കുത്തുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.ചികിത്സയിൽ കഴിയുന്ന അഖിലിന്റെ മൊഴി ശനിയാഴ്ച പൊലീസ് രേഖപ്പെടുത്തും.
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ അഖിലിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേരെ പ്രതി ചേർക്കുകയും ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധ ശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. ശിവരഞ്ജിത്തിനും നസീമിനും പുറമെ അമർ, അദ്വൈദ്,ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസ് എടുത്തിരിക്കുന്നത്. കാണാതായവരെ കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾ ശനിയാഴ്ച കീഴടങ്ങുമെന്ന് പറയപ്പെടുന്നുണ്ട്.
വെളളിയാഴ്ച രാവിലെയാണ് കോളേജിൽ സംഘർഷം ഉണ്ടായത്. എസ്.എഫ്.ഐയും വിദ്യാർത്ഥികളും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ മൂന്നാം വർഷ പൊളിറ്റിക്കൽ വിദ്യാർത്ഥി അഖിലിന് കുത്തേൽക്കുക ആയിരുന്നു.
Discussion about this post