ഡൽഹി: ദേശവിരുദ്ധർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് എൻ ഐ എ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 278 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ ആറ് അംഗങ്ങൾ ബില്ലിനെ എതിർത്തു. 2008ലെ എൻ ഐ എ ചട്ടമാണ് ഭേദഗതി ചെയ്തത്.
സ്വദേശത്തെയും വിദേശത്തെയും ഇന്ത്യക്കാരെയും ഇന്ത്യൻ ആസ്തികളെയും ലക്ഷ്യമിടുന്ന ഭീകരവാദികൾക്കെതിരായ കേസുകൾ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എയ്ക്ക് അധികാരം നൽകുന്നതാണ് ബിൽ.
ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമെന്ന എൻ ഡി എ സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണ് എൻ ഐ എ ഭേദഗതി ബിൽ. രാജ്യത്തിന് പുറത്തെ ഇന്ത്യൻ പൗരന്മാർക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയുകയാണ് ബില്ലിന്റെ ലക്ഷ്യം. ഇന്ത്യൻ പ്രതീകങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും ഇന്ത്യൻ താത്പര്യങ്ങൾക്ക് വിരുദ്ധമായ അക്രമങ്ങളും ബില്ലിന്റെ പരിധിയിൽ വരും.
ബില്ലിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. എന്നാൽ പ്രതിപക്ഷ ആരോപണം ഗൂഢാമാണെന്ന് പ്രതികരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ, മോദി സർക്കാർ ഒരിക്കലും എൻ ഐ എ നിയമം ദുരുപയോഗം ചെയ്യില്ലെന്നും വ്യക്തമാക്കി. കോൺഗ്രസ്സിന് വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യമെന്നും ദേശസുരക്ഷ കാര്യമല്ലെന്നും അമിത് ഷാ ലോക്സഭയിൽ ആഞ്ഞടിച്ചു. യുപിഎ സർക്കാർ ഭീകരപ്രവർത്തന നിരോധന നിയമത്തിൽ വെള്ളം ചേർത്തത് അതിന്റെ ദുരുപയോഗം തടയാനല്ലെന്നും മറിച്ച് വോട്ട് ബാങ്ക് സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭീകരപ്രവർത്തന നിരോധന നിയമം(പോട്ട) യുപിഎ സർക്കാർ ദുർബലപ്പെടുത്തിയതിന് ശേഷം രാജ്യത്ത് ഭീകരവാദി ആക്രമണങ്ങൾ വർദ്ധിച്ചതായി തെളിവുകൾ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ഉപോൽബലകമായി അദ്ദേഹം 2008 നവംബർ മാസത്തിലെ മുംബൈ ഭീകരാക്രമണം ചൂണ്ടിക്കാട്ടി.
ബില്ലിന് എല്ലാ പാർട്ടികളുടെയും പിന്തുണ അഭ്യർത്ഥിച്ച അമിത് ഷാ, എൻ ഐ എയെ ശക്തിപ്പെടുത്തുന്നതിൽ പാർലമെന്റ് ഒരേ സ്വരത്തിൽ നിലപാടെടുക്കണമെന്നും അത് വഴി ഭീകരവാദികൾക്ക് ശക്തമായ സന്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
മോദി സർക്കാരിന്റെ ഒരേയൊരു ലക്ഷ്യം ഭീകരത നിർമ്മാർജ്ജനം ചെയ്യലാണെന്ന് പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ, നടപടി സ്വീകരിക്കുന്ന സമയത്ത് കുറ്റവാളിയുടെ മതം നോക്കില്ലെന്നും വ്യക്തമാക്കി.
Discussion about this post