യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് വ്യാജം. ശിവരഞ്ജിത്ത് സംസ്ഥാനത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് ആര്‍ച്ചറി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോറിസ് പൗലോസ്.
ശിവരഞ്ജിത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണം. ശിവരഞ്ജിത്ത് ആര്‍ച്ചറി അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ജോറിസ് കൂട്ടിച്ചേര്‍ത്തു. പിഎസ്‌സിയില്‍ ശിവരഞ്ജിത് 3.58 മാർക്ക് നേടിയത് അമ്പെയ്ത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ്.
അതേസമയം ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ കണ്ടെത്തിയതോടെ ശിവരഞ്ജിത്തിന്റെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് സംശയം പൊലീസിന് ബലപ്പെട്ടു. ഇയാളെ പിടികൂടുന്നതിന് മുമ്പ് ആറ്റുകാൽ മേടമുക്കിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാജ സീലുകളും മുന്നൂറോളം യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് ഷീറ്രുകളും പൊലീസ് കണ്ടെടുത്തത്. എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസിൽ നിന്ന് സീൽ നഷ്ടപ്പെട്ടിട്ടില്ലെന്ന ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നതോടെയാണ് സീൽ വ്യാജമായി നിർമ്മിച്ചതാണെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ശിവരഞ്ജിത്ത് ഗ്രേസ് മാർക്കിനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളുടെ സാധുത സംശയം ജനിപ്പിക്കുന്നതാണെന്ന വാദം ബലപ്പെട്ടു.
സീലും സർട്ടിഫിക്കറ്റും വ്യാജ നിർമ്മിതിയാണെന്ന് കണ്ടെത്തിയാൽ പൊലീസ് റാങ്ക് ലിസ്റ്റിൽ നിന്ന് ശിവരഞ്ജിത്ത് പുറത്താകും. വ്യാജ രേഖ ചമച്ചതിന് മറ്റൊരു കേസിൽ കൂടി പ്രതിയാകുകയും ചെയ്യും. ഇതോടൊപ്പം സർവ്വകലാശാല പരീക്ഷ പേപ്പറുകളുടെ കെട്ടുകൾ വീട്ടിലെത്തിയത് എങ്ങനെയെന്ന ചോദ്യത്തിനും ശിവരഞ്ജിത്തിൽ നിന്ന് പൊലീസിന് ഉത്തരം തേടേണ്ടതുണ്ട് .
Discussion about this post