ഹൈദരാബാദ്: ബക്രീദിന് ഗോഹത്യ അരുതെന്ന് മുസ്ലിം സമുദായത്തോട് അപേക്ഷിച്ച് തെലങ്കാന ആഭ്യന്തരമന്ത്രി മഹ്മൂദ് അലി. ഒരു പ്രത്യേക സമുദായം പശുക്കളെ ആരാധിക്കുന്നുണ്ടെന്നും അവരുടെ വിശ്വാസത്തെ മാനിക്കാൻ നാം തയ്യാറാകണമെന്നും തെലങ്കാന രാഷ്ട്ര സമിതിയുടെ അംഗത്വ വിതരണ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
പശുക്കൾക്ക് പകരം ആടുകളെയും മറ്റ് ചെറുമൃഗങ്ങളെയും ബലിനൽകാൻ മുസ്ലിം സഹോദരങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായാൽ ഇടപെടുമെന്നും തെലങ്കാന ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ഹൈദരാബാദിലെ ചാർമിനാർ നമ്മുടെ പൂർവ്വികരുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാർമിനാറിന്റെ നാല് തൂണുകൾ ഹിന്ദു മതത്തെയും ഇസ്ലാമിനെയും സിഖ് മതത്തെയും ക്രിസ്തു മതത്തെയും പ്രതിനിധാനം ചെയ്യുന്നതായും മഹ്മൂദ് അലി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനും സമാനമായ ചിന്താഗതിയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് പതിനൊന്നിനാണ് ഈദ് ഉൽ അസഹ എന്നറിയപ്പെടുന്ന ബക്രീദ് ആഘോഷം.
Discussion about this post