ഡൽഹി: ബിജെപി എം പി രമാദേവിക്കെതിരായ സമാജ് വാദി പാർട്ടി എം പി അസം ഖാന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. അസം ഖാന് പാർലമെന്റ് അംഗമായി തുടരാനുള്ള യോഗ്യത നഷ്ടമായിരിക്കുകയാണെന്നും അയാളെ ഉടൻ അയോഗ്യനാക്കണമെന്നും ബിഹാർ വനിത കമ്മീഷൻ അദ്ധ്യക്ഷ ദിൽമാനി മിശ്ര അഭിപ്രായപ്പെട്ടു.
വിഷയം കഴിഞ്ഞ ദിവസം പാർലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ദ്ധമാക്കിയിരുന്നു. തുടർന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുകയും മാപ്പ് പറയാൻ അസം ഖാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അസം ഖാനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഭരണ- പ്രതിപക്ഷ ഭേദമെന്യെ നേതാക്കൾ ആവശ്യപ്പെട്ടു. സ്മൃതി ഇറാനി, സുപ്രിയ സുലെ, തൃണമൂൽ എം പി മിമി ചക്രബർത്തി, നിർമ്മല സീതാരാമൻ തുടങ്ങിയവരും അസം ഖാനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. അസം ഖാൻ മാനസിക രോഗിയാണെന്നതിന്റെ തെളിവാണ് നിരന്തരം അയാൾ നടത്തുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങളെന്നായിരുന്നു മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ പ്രതികരണം.
അതേസമയം മുൻ യുപി മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് അസം ഖാനെ ന്യായീകരിച്ച് രംഗത്തെത്തി. അസം ഖാൻ ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചല്ല അപ്രകാരം പറഞ്ഞതെന്നായിരുന്നു അഖിലേഷിന്റെ ന്യായം.
ലോക്സഭയിൽ മുത്തലാഖ് ബിൽ ചർച്ചയ്ക്കിടെ ബിജെപി എം പി രമാദേവിയോടാണ് അസം ഖാൻ മോശം പരാമർശം നടത്തിയത്. ‘എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാൻ തോന്നുന്നു’വെന്നായിരുന്നു സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിച്ചു കൊണ്ടിരുന്ന രമാദേവിയോട് അസം ഖാൻ പറഞ്ഞത്.
അസം ഖാനെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യയും രാജ്യസഭാംഗവുമായ തസീം ഫത്മയും രംഗത്തെത്തി. അസം ഖാൻ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നായിരുന്നു തസീമിന്റെ പ്രതികരണം.
അസം ഖാൻ നിരുപാധികം മാപ്പ് പറയാത്ത പക്ഷം കടുത്ത നടപടികൾ ഉണ്ടായേക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള സൂചന നൽകി.
Discussion about this post