ആന്ധ്രാപ്രദേശിലെ രാജമുൻഡ്രി സെൻട്രൽ ജയിലിലെ 27 തടവുകാർക്ക് എച്ച്.ഐ.വി ബാധയുണ്ടെന്ന് റിപ്പോർട്ട്. വിഷയം, സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി . ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും ചികിത്സയ്ക്കും വേണ്ടി ഇടക്കാല ജാമ്യം തേടിയുള്ള ഒരു തടവുകാരന്‍റെ അപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 27 തടവുകാർക്ക് എച്ച്.ഐ.വി ബാധയുണ്ടെന്ന് തെളിഞ്ഞത്. അതേസമയം, പരിശോധനയിൽ എച്ച്.ഐ.വി ബാധയുണ്ടെന്ന് സ്ഥിരീകരിച്ച 19 ശതമാനം ആളുകൾക്കും ജയിലിൽ എത്തുന്നതിനു മുമ്പു തന്നെ രോഗമുണ്ടെന്നാണ് കണ്ടെത്തൽ.
അതേസമയം, വൈറസ് ഒരു തടവുകാരനിൽ നിന്ന് മറ്റൊരു തടവുകാരനിലേക്ക് പകരാനുള്ള സാധ്യതയില്ലെന്ന് രാജമുൻഡ്രി സെൻട്രൽ ജയിലിന്‍റെ ഡപ്യൂട്ടി സൂപ്രണ്ട് എസ്. രാജ റാവു വ്യക്തമാക്കി. തടവുകാർ കർശന നീരീക്ഷണത്തിലാണെന്നും അതിനാൽ രോഗം പകരാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജയിലിൽ 1400 തടവുകാരാണുള്ളത്. ഈ വർഷം ഇതുവരെ ഏഴു പേർ ജയിലിൽ മരിച്ചിരുന്നു. അതിൽ ഒരാൾ എയ്ഡ്സ് ബാധിച്ചാണ് മരിച്ചത്.
Discussion about this post