ഡൽഹി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചതിന് പിന്നാലെ ഇന്ത്യയിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കടൽ മാർഗ്ഗം ആക്രമണം നടന്നേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് നാവിക താവളങ്ങൾക്കും പടക്കപ്പലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. നാവിക സേന പടക്കപ്പലുകൾ പൂർണ്ണസജ്ജമാക്കി നിർത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാന്റെ ഭാഗത്ത് നിന്നുമുള്ള ഏത് തരം ഭീഷണിയും നേരിടാൻ മൂന്ന് സേനവിഭഗങ്ങളും സജ്ജമാണെന്ന് സേനാ തലവന്മാർ വ്യക്തമാക്കി. അർദ്ധസൈനിക വിഭാഗങ്ങളും സർവ്വ സന്നദ്ധമാണ്. ഏകോപിതമായ സൈനിക നീക്കം വേണ്ടി വന്നാൽ അതിനുള്ള ക്രമീകരണങ്ങളും തയ്യാറാണെന്ന് ലെഫ്റ്റ്നന്റ് ജനറൽ കെ ജെ എസ് ധില്ലൺ വ്യക്തമാക്കി.
കശ്മീർ സമാധാനത്തിന്റെ പാതയിലാണെന്നും അതിന് ഭംഗം വരുത്താൻ തയ്യാറായി ആരെങ്കിലും വന്നാൽ അവരെ വെറുതെ വിടില്ലെന്നും ജനറൽ ധില്ലൺ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയിൽ പുൽവാമ മാതൃകയിലുള്ള ആക്രമണങ്ങൾ നടന്നേക്കാമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post