മുംബൈ: ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ സുരക്ഷിതമെന്ന് ശിവസേന. കശ്മീർ എന്നത് ഇനി പാകിസ്ഥാന് സ്വപ്നം കാണാൻ പോലും കിട്ടില്ലെന്നും ശിവസേന തലവൻ ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വേർപെടുത്താനുള്ള പാകിസ്ഥാന്റെ തീരുമാനം പാകിസ്ഥാന് മാത്രമാണ് നഷ്ടമുണ്ടാക്കുകയെന്നും ഇന്ത്യ അതിൽ സന്തോഷിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
‘പാകിസ്ഥാന് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. കശ്മീർ പാകിസ്ഥാന്റെ സ്വപ്നങ്ങളിൽ നിന്ന് പോലും അകന്നു പോയി. ഇനിയുള്ളത് പാക് അധീന കശ്മീരാണ്. ഒട്ടും താമസിയാതെ അവിടെയും ജനാധിപത്യത്തിന്റെ പ്രകാശം എത്തിക്കാൻ ഇന്ത്യക്ക് സാധിക്കും.’ ശിവസേന മുഖപത്രമായ ‘സാമ്ന’യിൽ പറയുന്നു.
ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വാക്കുകൾ ഇസ്ലാമാബാദിലെ തെരുവുകളിൽ പ്രത്യക്ഷമായത് പാകിസ്ഥാന് തലവേദന സൃഷ്ടിച്ചിരുന്നു. ‘ഇന്ന് ജമ്മു കശ്മീർ, നാളെ ബലൂചിസ്ഥാനും പാക് അധീന കശ്മീരും. അഖണ്ഡ ഭരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.’ റാവത്തിന്റെ ഈ വാക്കുകൾ പാകിസ്ഥാനിലെ തെരുവുകളിൽ പോസ്റ്റർ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം അഖണ്ഡ ഭാരതത്തിന്റെ ചിത്രവും ഉണ്ടായിരുന്നു.
പാകിസ്ഥാനിൽ കാവിയുടെ സന്ദേശം എത്തിയതിന്റെ സൂചനയാണ് ഇതെന്ന് സാമ്ന പറയുന്നു. അടുത്തതായി പാകിസ്ഥാനിൽ ഇന്ത്യൻ സേനയും പിന്നാലെ ത്രിവർണ്ണ പതാകയും എത്തും.
ഇന്ത്യയിലേക്ക് പാകിസ്ഥാൻ സ്ഥാനപതിയെ നിയോഗിക്കുന്നില്ലെന്ന തീരുമാനം സ്വാഗതാർഹമാണ്. പാക് സ്ഥാനപതിമാർ ഭീകരവാദികളുടെ ദൂതന്മാരാണ്. അഥവാ വീണ്ടുമൊരു പാക് സ്ഥനപതി ഇവിടെ വന്ന് ഭീകരർക്ക് ചാരപ്പണി ചെയ്താൽ അയാളെ ഇന്ത്യയിലെ ജനങ്ങൾ തിരിച്ചോടിക്കുമെന്നും മുഖപത്രത്തിൽ ശിവസേന വ്യക്തമാക്കുന്നു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള പാകിസ്ഥാൻ തീരുമാനത്തിന് നന്ദി അറിയിക്കുന്നു എന്ന പരിഹാസത്തോടെയാണ് ശിവസേന മുഖപത്രം സാമ്നയിലെ ലേഖനം അവസാനിക്കുന്നത്.
Discussion about this post