ദുരിതാശ്വാസ സാമഗ്രികളിൽ തന്റെയെന്നല്ല ഒരു വ്യക്തിയുടെയും പാർട്ടിയുടെയും ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന കർശന നിർദ്ദേശവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഫഡ്‌നാവിസിനെയും നേതാക്കളെയും ചിത്രീകരിക്കുന്ന സ്റ്റിക്കറുകൾ ദുരിതാശ്വാസ സാമഗ്രികളിൽ ഒട്ടിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രളയ ബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നത് സർക്കാരിന്റെ അവകാശമാണ്. ആരും ഇത്തരത്തിൽ ചെയ്യരുത് .അത് സർക്കാരിന്റെ പ്രവർത്തനമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടോയോ വ്യക്തിയുടെയോ ചിത്രങ്ങളുടെ ആവശ്യമില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
വെളളപ്പൊക്കം കുറഞ്ഞാലുടൻ കുടിവെളളവും വൈദ്യുതി വിതരണവും പുന: സ്ഥാപിക്കുകയെന്നതാണ് സർക്കാരിന്റെ മുൻഗണന. വെളളപ്പൊക്ക ദുരിത ബാധിത മേഖലകളായ കോലാപ്പൂർ, സാംഗ്ലീ മേഖലകളിൽ ഫഡ്‌നാവിസ് സന്ദർശനം നടത്തി.
100 ഡോക്ടർമാരുടെ സംഘത്തെ കോലാപ്പൂരിലേക്കും, സാംഗ്ലിയിലേക്കും അയച്ചതായി ഫഡ്‌നാവിസ് പറഞ്ഞു. കോലാപ്പൂരിലെ ശിരോൽ പ്രദേശത്തെ സാരമായി ബാധിച്ചതിനാൽ വിശാഖ പട്ടണത്ത് നിന്ന് ഇന്ത്യൻ നാവിക സേനാ സംഘങ്ങൾ എത്തിച്ചേരും. 95 ബോട്ടുകൾ സാംഗ്ലിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.കോലാപ്പൂർ ജില്ലയിൽ നിന്ന് ഇതു വരെ 17,000 പേരെ കരസേന രക്ഷപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post