ബർലിൻ: എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് അഭിവാദ്യമർപ്പിച്ച് പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള ബലൂചിസ്ഥാൻ പ്രവിശ്യ. പാക് ഭരണകൂട ഭീകരതയിൽ നിന്നും സൈനികരുടെ ക്രൂരതകളിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്നും ബലൂചിസ്ഥാൻ സ്വാതന്ത്ര്യ സേനാനികൾ ഇന്ത്യയോട് അഭ്യർത്ഥിച്ചു.
‘ഭാരതത്തിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ. ലോകമെമ്പാടുമുള്ള ഭാരതീയർ ഇന്ന് തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു. ഇന്ത്യയുടെ ഐക്യദാർഢ്യത്തിനും സഹായങ്ങൾക്കും ഞങ്ങൾ എന്നും കടപ്പെട്ടവരായിരിക്കും. ബലൂചിസ്ഥാന്റെ മോചനത്തിനായി ഇന്ത്യൻ ഇടപെടൽ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളെ സഹായിക്കണം. ജയ് ഹിന്ദ്.’ ബലൂച് മനുഷ്യാവകാശ പ്രവർത്തകനായ അത്ത ബലോച് പറഞ്ഞു.
‘ഐക്യരാഷ്ട്ര സഭ അടക്കമുള്ള ലോകവേദികളിൽ ബലൂചിസ്ഥാന്റെ ശബ്ദമാകാൻ ഔദ്യോഗികമായി ഞങ്ങൾ ഇന്ത്യയെ ക്ഷണിക്കുന്നു. ഇന്ന് ഇന്ത്യയുടെ ശബ്ദത്തിന് ലോകം കാതോർക്കുകയാണ്. പാക് ഭരണകൂടവും സൈന്യവും ബലൂചിസ്ഥാനിൽ നരനായാട്ട് നടത്തുകയാണ്. ബലൂചിസ്ഥാൻ നരകിക്കുകയാണ്. ഭാരത് മാതാ കീ ജയ്’. ബലൂച് സമരനായകൻ അഷറഫ് ഷെർജാൻ പറഞ്ഞു.
പാകിസ്ഥാന്റെ ഏകപക്ഷീയമായ ഭരണത്തിൻ കീഴിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ബലൂചിസ്ഥാൻ നേരിടുന്നത്. 1947 ഓഗസ്റ്റ് 11ന് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ബലൂചിസ്ഥാന്റെ അവകാശങ്ങൾ നിരന്തരം പാകിസ്ഥാൻ ഹനിക്കുകയാണ്.
ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ മറവിൽ ബലൂചിസ്ഥാന്റെ പ്രകൃതി വിഭവങ്ങൾ ചൈന ചൂഷണം ചെയ്യുന്നതായും അന്താരാഷ്ട്ര ഏജൻസികൾ നടത്തിയ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.
കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ നിരന്തരം അവകാശവാദമുന്നയിക്കുന്ന പാകിസ്ഥാൻ, ബലൂചിസ്ഥാനിൽ നടത്തുന്ന ഹീനമായ നരനായാട്ട് ലോകത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞിരുന്നു.
ലോകനേതാവ് എന്ന നിലയിലേക്ക് ഉയർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയിലും ഇച്ഛാശക്തിയിലുമുള്ള ബലൂച് ജനതയുടെ വിശ്വാസമാണ് ഈ അഭ്യർത്ഥനക്ക് പിന്നിലെന്ന് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു.
Discussion about this post