സ്വാതന്ത്ര്യ ദിനത്തിൽ പ്രളയ ബാധിതർക്ക് കൈതാങ്ങായി ഇന്ത്യന്‍ സൈന്യം. ഉരുൾപൊട്ടലിൽ നാലുപേർ മരിച്ച വിലങ്ങാട്ടെ റോഡും പാലവും നിരവധി വീടുകളും തകര്‍ന്നിരുന്നു. ഇവയെല്ലാം ഇപ്പോള്‍ പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന തിരക്കിലാണവർ.
കനത്ത മഴയെ അവഗണിച്ചും ഇതിനുള്ള ജോലികള്‍ വിലങ്ങാട് ഗ്രാമത്തില്‍ സൈന്യം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. കരസേനയുടെ ജോധ്പൂർ എഞ്ചിനിയറിംഗ് റെജിമെന്റാണ് വിലങ്ങാട് മേഖലയിലെ മണ്ണുകയറി നശിച്ച വീടുകളും പ്രളയത്തില്‍ തകര്‍ന്ന റോഡുകളും ശുചിയാക്കാനും പുനര്‍നിര്‍മ്മിക്കാനുമായി പ്രയത്നിക്കുന്നത്. മുപ്പത് പേരാണ് സംഘത്തിലുള്ളത്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ആനമൂല റോഡാണ് സൈന്യം പുനര്‍നിര്‍മ്മിക്കുന്നത്. വലിയ ഉരുളന്‍ കല്ലുകളും മരങ്ങളും വലിയ തോതില്‍ ചളിയും പതിച്ച് തകര്‍ന്ന പാലം സൈനികര്‍ നേരിട്ടാണ് പുനര്‍ നിര്‍മ്മിക്കുന്നത്
യന്ത്രസഹായത്തോടെ ചെയ്യേണ്ട ജോലിയായിരുന്നിട്ടും ഗ്രാമത്തിലേക്ക് വാഹനങ്ങള്‍ വരാന്‍ റോഡില്ലാത്ത കാരണം സൈനികര്‍ തന്നെ നേരിട്ട് കല്ലും മരങ്ങളും എടുത്തു മാറ്റുകയാണെന്ന് സംഘത്തിന് നേതൃത്വം നല്കുന്ന ക്യാപ്റ്റന്‍ ജിതേന്ദ്രഗാന്ധി പറഞ്ഞു.
കനത്ത മഴയ്ക്കും ഉരുള്‍പൊട്ടല്‍ ഭീഷണിക്കുമിടയില്‍ തങ്ങളുടെ ഗ്രാമത്തിലേക്കുള്ള റോഡും പാലവും വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പ്രയത്നിക്കുന്ന സൈന്യത്തോട് എങ്ങനെ നന്ദി പറയണമെന്നറിയാതെ നില്‍ക്കുകയാണ് വിലങ്ങാട്ടുകാര്‍.
Discussion about this post