എറണാകുളം: പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ തുടർ നീക്കങ്ങൾ വേഗത്തിലാക്കി പോലീസ്. സംഭവത്തിന്റെ വിശദാംശങ്ങൾ പോലീസ് ഇന്ന് കോടതിയെ അറിയിക്കും. ആശുപത്രിയിൽ തുടരുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായാൽ ഇന്ന് തന്നെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
കുറ്റക്കാരിയെന്ന് കണ്ടെത്തിയതിന് പിന്നാലെ 23 കാരിയായ പെൺകുട്ടിയിൽ നിന്നും പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽ നിന്നും ആൺ സുഹൃത്തിന്റെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ മൊഴി എതിരാണെങ്കിൽ ആൺ സുഹൃത്തിനെതിരെ കേസ് എടുത്ത് തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തിട്ടുണ്ട്.
യുവതിയുടെ ആൺ സുഹൃത്തിനെതിരെ ബലാത്സംഗത്തിന് കൂടി കേസ് എടുക്കാനാണ് പോലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം. തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നുള്ള യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. റീലുകൾ ചെയ്തിരുന്ന യുവതി ഇൻസ്റ്റഗ്രാം വഴിയാണ് യുവാവുമായി അടുപ്പത്തിലായത്. യുവതി ഗർഭിണി ആയതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
അതേസമയം കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. തലയോട്ടിയിൽ ഉണ്ടായ പരിക്കാണ് മരണകാരണം ആയത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. താടിയെല്ലിനും പരിക്കുണ്ട്. നിലത്ത് വീണ ശേഷം കുഞ്ഞിന്റെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയിരുന്നു. ഇതേ തുടർന്നാണോ അതോ വീഴ്ചയിലാണോ മരണത്തിലേക്ക് നയിച്ച പരിക്കുണ്ടായത് എന്ന് പരിശോധിക്കുകയാണ്. കുട്ടിയെ പ്രസവ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും, മരിച്ചെന്ന ധാരണയിൽ പുറത്തേക്ക് എറിഞ്ഞതാകാമെന്നുമാണ് സംശയിക്കുന്നത്. കുട്ടിയെ ശ്വാസം മുട്ടിച്ചത് ആയി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
Discussion about this post