കേരളബാങ്ക് രൂപീകരണത്തിന്റെ മറവിൽ സിപിഎം നിയന്ത്രണത്തിലുള്ള റബ്കോ അടക്കമുള്ള സഹകരണ ഫെഡറേഷനുകളുടെ 306.75 കോടിയുടെ കടം അടച്ച് തീർത്ത് സർക്കാർ. സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുള്ള തുകയാണ് സർക്കാർ ഏറ്റെടുത്ത് അടച്ചത്. തിരിച്ചടവിനെക്കുറിച്ച് ധാരണയുണ്ടാക്കാതെയാണ് കയ്യയച്ചുള്ള സഹായം.
കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന സഹകരണ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് റബ്കോയുടെ വായ്പാ കുടിശികയുടെ ഭാരം സർക്കാർ സ്വന്തം ചുമലിലേറ്റിയത്. പ്രതിപക്ഷ വിമർശനം ഒഴിവാക്കാൻ കോൺഗ്രസ് മേധാവിത്വമുള്ള മാർക്കറ്റ് ഫെഡിന്റെ അടക്കം 56 കോടിയോളം രൂപയുടെ ബാധ്യതയും ഏറ്റെടുത്തു .
റബ്കോ, മാർക്കറ്റ് ഫെഡ് എന്നിവ ഉൾപ്പെടുന്ന സഹകരണ സ്ഥാപനങ്ങളുടെ വായ്പാ കുടിശിക തീർക്കാൻ മൊത്തം 306 കോടി രൂപയാണ് സർക്കാർ സംസ്ഥാന സഹകരണ ബാങ്കിന് നൽകിയത്.പിന്നെ മാർക്കറ്റ് ഫെഡിനും റബ്ബർമാർക്കിനും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി റബ്കോയുടെ 238 കോടിയും റബ്ബർമാർക്കിന്റെ 41 കോടിയും മാർക്കറ്റ് ഫെഡിന്റെ 27 കോടിയും സർക്കാർ അടക്കാൻ തീരുമാനിച്ചു.
12 വർഷം കൊണ്ട് തിരിച്ചടയ്ക്കാമെന്ന നിർദ്ദേശം റബ്കോ സർക്കാരിന് മുന്നിൽ നേരത്തെ വെച്ചിരുന്നു. പക്ഷെ പ്രതിവർഷ തിരിച്ചടവ് തുകയെകുറിച്ച് ധാരണയിലെത്തിയിട്ടില്ല. പലിശയുണ്ടോയെന്ന് പോലും അറിയില്ല. ധാരണാപത്രം ഒപ്പിടാൻ പോകുന്നതേ ഉള്ളൂവെന്നാണ് റബ്കോ ചെയർമാൻ എൻ ചന്ദ്രന്റെ വിശദീകരണം.
Discussion about this post